പണവും സ്വാധീനവുമില്ലാത്തവർക്ക് നമ്മുടെ വില്ലേജ് ഒാഫീസുകളിൽ നീതി നിഷേധിക്കുന്നത് അപ്രധാന കാരണങ്ങൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ നികുതിച്ചീട്ട് നഷ്ടമായെന്ന കാരണം പറഞ്ഞ് മലപ്പുറം വേങ്ങരയിലെ കുടുംബത്തിന്റെ നികുതി സ്വീകരിക്കാൻ കഴിഞ്ഞ ഒരു വർഷമായി വില്ലേജ് അസിസ്റ്റന്റ് തയാറല്ല. പണം നൽകാൻ തയാറാകാത്തതാണ് നീതി ലഭിക്കാൻ തടസമാകുന്നതെന്ന് കുടുംബം പറയുന്നു.
കഴിഞ്ഞ ഒരു വർഷമായി നികുതി അടക്കാൻ പറ്റാതെ വേങ്ങര വില്ലേജ് ഒാഫീസിൽ കയറി ഇറങ്ങി മടുത്ത വീട്ടമ്മയെ തേടിയാണ് ഞങ്ങളെത്തിയത്. കഴിഞ്ഞ വർഷത്തെ ഇവരുടെ നികുതിച്ചീട്ട് കാണാനില്ല. പകരം ഭൂമിയുടെ ആധാരവും റേഷൻ, ആധാർ കാർഡുകളുമെല്ലാം സമർപ്പിച്ചു. കഴിഞ്ഞ വർഷത്തെ നികുതിച്ചീട്ടില്ലെങ്കിൽ നികുതി അടക്കാൻ പ്രയാസമാണന്നായിരുന്നു വില്ലേജ് അസിസ്റ്റന്റിന്റെ നിലപാട്. അല്ലെങ്കിൽ വില്ലേജ് ഉദ്യോഗസ്ഥർ ഭൂമി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥൻ നിലപാടെടുത്തു. കുടിക്കടം സർട്ടിഫിക്കറ്റും ഹാജരാക്കണം. ആറു വട്ടം വില്ലേജ് ഒാഫീസിൽ വീട്ടമ്മ കയറിയിറങ്ങിയിട്ടും ഭൂമി പരിശോധിക്കാനോ, നികുതി സ്വീകരിക്കാനോ തയാറായില്ല.
കുടുംബനാഥൻ നാട്ടിലില്ലാത്ത വീട്ടമ്മയും മക്കളും വില്ലേജ് ഒാഫീസിൽ കയറിയിറങ്ങി മടുത്തു. കൈക്കൂലി കൊടുത്താൽ കാര്യം റെഡിയാക്കാമെന്ന് വില്ലേജ് ഒാഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജന്റുമാർ കുടുംബത്തെ ധരിപ്പിച്ചിട്ടുണ്ട്. ഇനി നീതിക്കായി ഏതു വിതിലിൽ മുട്ടണമെന്നാണ് ഈ വീട്ടമ്മയുടെ ചോദ്യം.