സംസ്ഥാന വിത്തുവികസന അതോറിറ്റിയിൽ ഉന്നത ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് കോടികളുടെ സംഘടിത കൊള്ള നടത്തിയെന്ന് അന്വേഷണ റിപ്പോർട്ട്. പത്ത് വർഷമായി കർഷകർക്ക് വിതരണം ചെയ്തത് ഗുണമേൻമ കുറഞ്ഞ വ്യാജവിത്തുകൾ. വ്യാജവിത്തുകൾ ഇറക്കാൻ കരാറുകാരന് നൽകിയതാകട്ടെ 69 കോടി രൂപയും. മനോരമ ന്യൂസ് അന്വേഷണ പരമ്പര ശരിവയ്ക്കുന്ന വിജിലൻസ് റിപ്പോർട്ടിനെ തുടർന്നാണ് അതോറിറ്റി മേധാവികളായിരുന്നു അശോക് കുമാർ തെക്കനെയും പി.കെ.ബീനയെയും സസ്പെൻഡ് ചെയ്തത്. മനോരമ ന്യൂസ് പരമ്പരയെ തുടർന്ന് ആരംഭിച്ച വകുപ്പ്തല വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത് ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന അഴിമതികൃഷി.
വിത്തിറക്കുമതിയാണ് അഴിമതികൃഷിയുടെ ഒന്നാം വഴി. സർക്കാർ അനുമതിയും ടെണ്ടറുമില്ലാതെ പത്തുവർഷമായി ഇറക്കുമതി കരാർ ഒരേയൊരു സ്വകാര്യ ഏജൻസിക്ക്. കർണാടക സീഡ് കോർപ്പറേഷന്റെ വിത്ത് നൽകാനാണ് കരാറെങ്കിൽ കർണാടകയുമായി ഈ ഏജൻസിക്ക് ഒരു ബന്ധവുമില്ലെന്ന് കണ്ടെത്തി. എവിടെന്നൊ വാങ്ങിയ ഗുണമേൻമ കുറഞ്ഞ വ്യാജവിത്തിന് ഉദ്യോഗസ്ഥരും കരാറുകാരനും എഴുതിയെടുത്തത് 69 കോടി.
കർഷകന്റെ വിത്ത് നശിപ്പിക്കലാണ് രണ്ടാം വഴി. ഇറക്കുമതിക്ക് കളമൊരുക്കാൻ കർഷകരിൽ നിന്ന് വാങ്ങിയ വിത്തുകൾ വെറുതേയിട്ട് നശിപ്പിച്ചു. നഷ്ടം 13.6 കോടി. അശോക് കുമാർ തെക്കൻ അതോറിറ്റിയുടെ തലപ്പത്തെത്തിയപ്പോളാണ് അഴിമതി രൂക്ഷമായത്. എന്നാൽ അദേഹം ആ സ്ഥാനത്ത് നിന്ന് മാറിപ്പോൾ ഭാര്യയായ പി.കെ.ബീനക്ക് സ്ഥാനക്കയറ്റം നൽകി തലപ്പത്തെത്തിച്ചത് അഴിമതി തുടരാനെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇത്തരത്തിൽ സംഘടിത കൊള്ള നടക്കുന്ന വിത്ത് വികസന അതോറിറ്റി മൊത്തത്തിൽ പരിഷ്കരിക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്യുന്നു.