കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൂന്നാംഘട്ട സ്മാർട് സിറ്റി പട്ടികയിൽ ഒന്നാമതെത്തി കേരളം. 30 നഗരങ്ങളുടെ പട്ടികയിൽ തലസ്ഥാന നഗരമായ തിരുവനന്തപുരമാണ് ഒന്നാമത്. ചത്തീസ്ഗഡിലെ നയാ റായ്പുർ രണ്ടാം സ്ഥാനത്ത് എത്തി. സ്മാർട് സിറ്റി മിഷന്റെ ഭാഗമായി ആകെ 90 നഗരങ്ങളെയാണു കേന്ദ്ര സർക്കാർ വികസിപ്പിക്കുന്നത്.
മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി കേന്ദ്രം നൽകുന്ന 500 കോടിയുൾപ്പെടെ 1000 കോടിയുടെ നിക്ഷേപമാണു സ്മാർട്സിറ്റി പദവി ലഭിച്ചതോടെ തിരുവനന്തപുരത്തിനു ലഭിക്കുക. കൂടുതലായി ചെലവാകുന്ന പണം സംസ്ഥാന സർക്കാരോ കോർപറേഷനോ മറ്റു കേന്ദ്രപദ്ധതികൾ സംയോജിപ്പിച്ചു കണ്ടെത്തണം. 45 നഗരങ്ങളാണു തലസ്ഥാനത്തിനൊപ്പം രണ്ടാംഘട്ടത്തിൽ സ്മാർട്സിറ്റി പദവിക്കുവേണ്ടി മത്സരിച്ചത്.
മീററ്റ്, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങൾക്കു സ്ഥാനം കിട്ടാത്ത പട്ടികയിലാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലി പട്ടികയിൽ ഇടംനേടിയില്ല. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് സ്മാർട് സിറ്റികൾ പ്രഖ്യാപിച്ചത്. 90 നഗരങ്ങളിലായി 1,91,155 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി.