കോഴിക്കോട് കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വില്ലേജ് ഒാഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കണമെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതെ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർക്ക് റവന്യൂ മന്ത്രിയുടെ നിർദ്ദേശം. റവന്യു സെക്രട്ടറി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കോഴിക്കോട് ചെമ്പനോട വില്ലേജ് ഒാഫീസിൽ ജോയ് എന്ന കർഷകൻ ആത്മഹത്യചെയ്ത സംഭവത്തിൽ വില്ലേജ് ഒാഫീസർ പി.എ. സണ്ണി, വില്ലേജ് അസിസ്റ്റന്റ് സിലീഷ് എന്നിവരെ കലക്ടർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കർഷകന്റെ ഭൂമികരം പിരിക്കുന്നതിൽ ഇവരുടെ പക്കൽ നിന്നും വിഴ്ചയുണ്ടെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്നാണ് നടപടി. കരം അടക്കാൻ സർക്കാർ ഒാഫീസുകൾ കയറി ഇറങ്ങി വലഞ്ഞതിനെ തുടർന്നാണ് ജോയി ജീവനൊടുക്കിയത്. ഒരിക്കലും ഉണ്ടാകാൻപാടില്ലാത്തതാണ് കോഴിക്കോട് ഉണ്ടായ കർഷക ആത്മഹത്യയെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.
കുറച്ചുകാലങ്ങളായുള്ള പ്രശ്നങ്ങളാണ് കരംഅടക്കലുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നതെന്നും റവന്യു സെക്രട്ടറി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
റീസർവെക്ക് ശേഷം കരം സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അത് സർവെ വകുപ്പുമായി ചേർന്ന് ഉടൻ പരിഹരിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രതപാലിക്കണമെന്നും റവന്യൂ ഉദ്യോഗസ്ഥർക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.