തൃശൂർ നഗരത്തിലെ ഒമ്പത് ആശുപത്രികൾ നഴ്സുമാർക്ക് ശമ്പളം വർധിപ്പിച്ചു. അടിസ്ഥാന ശമ്പളത്തിൽ അയ്യായിരം രൂപയുടെ വരെ വർധനവുണ്ടായതോടെ ഈ ആശുപത്രികളിലെ പണിമുടക്ക് പിൻവലിച്ചു. എന്നാൽ ചൊവ്വാഴ്ച നടക്കുന്ന ചർച്ചയിൽ സർക്കാർ അംഗീകരിച്ച കുറഞ്ഞ കൂലി അംഗീകരിച്ചില്ലങ്കിൽ സംസ്ഥാന വ്യാപകമായി പണിമുടക്ക് തുടങ്ങുമെന്ന് നഴ്സുമാരുടെ സംഘടന അറിയിച്ചു.
തൃശൂർ നഗരത്തിലെ രണ്ട് സ്വകാര്യ മെഡിക്കൽ കോളജുകളടക്കം എട്ട് ആശുപത്രികളാണ് ഇടക്കാല ആശ്വാസമായി ഇന്ന് ശമ്പളം വർധിപ്പിച്ച് കരാറെഴുതിയത്. മന്ത്രിമാരായ എ.സി.മൊയ്തീന്റെയും വി.എസ്. സുനിൽകുമാറിന്റെയും നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചർച്ചയിലെ തീരുമാനപ്രകാരമാണിത്. കഴിഞ്ഞ ദിവസം തന്നെ ദയ ആശുപത്രി ശമ്പളം വർധിപ്പിച്ചിരുന്നു. അങ്ങിനെ ഒമ്പത് ആശുപത്രികളിൽ ഇടക്കാല ശമ്പളം വർധനവായി. ഇവിടങ്ങളിൽ പണിമുടക്കും പിൻവലിച്ചു. എന്നാൽ മികച്ച സേവന വേതന വ്യവസ്ഥകൾക്കായുള്ള നഴ്സുമാരുടെ സമരം അവസാനിപ്പിക്കുന്നില്ല. ശമ്പളം വർധിപ്പിക്കാത്ത തൃശൂർ ജില്ലയിലെ 15 ആശുപത്രികളിൽ അനിശ്ചിതകാല പണിമുടക്ക് തുടരും. അതിലേറെ നിർണായകമാണ് 27ന് നടക്കുന്ന ഇൻഡസ്ട്രീയൽ റിലേഷൻ കമ്മിറ്റി യോഗം. കുറഞ്ഞ കൂലിയെന്ന കരാർ അംഗീകരിച്ചില്ലങ്കിൽ സംസ്ഥാനത്തെ 160 ലേറെ സ്വകാര്യ ആശുപത്രികളിൽ അനിശ്ചിതകാല പണിമുടക്ക് തുടങ്ങും.
വിവിധ ഗ്രേഡ് അനുസരിച്ച് 18000 മുതൽ 23500 രൂപവരെ കുറഞ്ഞ കൂലി നൽകണമെന്ന സുപ്രീംകോടതി നിർദേശം അംഗീകരിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം. ഇതുവരെയും മാനേജ്മെന്റ് അതിന് തയാറായിട്ടില്ല. കാലാനുസൃതമായ ശമ്പളം നൽകാൻ സർക്കാർ പ്രതിജ്ഞാ ബദ്ധരാണെന്ന് ഇന്നലത്തെ ചർച്ചയിൽ മന്ത്രിമാർ നൽകിയ വാക്കിലാണ് നഴ്സുമാരുടെ പ്രതീക്ഷ.