സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി മനംമടുത്ത് ജോയി ആത്മഹത്യ ചെയ്തതോടെ വഴിയാധാരമായത് മൂന്നു പെണ്‍മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം. കരം അടയ്ക്കാന്‍ അനുവദിച്ചില്ലെങ്കില്‍ വില്ലേജ് ഓഫിസിനകത്ത് ആത്മഹത്യ ചെയ്യുമെന്ന ജോയിയുടെ മുന്നറിയിപ്പും അവഗണിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്. വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ വഞ്ചിച്ചെന്ന് ജോയിയുടെ ഭാര്യ മോളി തോമസ് മനോരമ ന്യൂസിനോടു പറഞ്ഞു.
വില്ലേജ് ഓഫിസിന്റെ വരാന്തയിൽ ആത്മഹത്യ ചെയ്ത് പതിമൂന്ന് മണിക്കൂർ കഴിഞ്ഞാണ് കാവിൽ പുരയിടത്തിൽ ജോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനെടുക്കാൻ നാട്ടുകാർ പൊലീസിനെ അനുവദിച്ചത്. കലക്ടർ നേരിട്ടെത്തി ചർച്ച നടത്തുകയും കുടുംബാംഗങ്ങൾ ഉൾപ്പടെ മുന്നോട്ടുവച്ച അവശ്യങ്ങൾ പരിഗണിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്. പോസ്റ്റ് മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് മൂന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. നികുതി അടക്കുന്നത് ഉദ്യാഗസ്ഥർ മനപൂർവം മുടക്കിയെനും കൈക്കൂലി ആവശ്യപ്പെട്ടെന്നും ജോയിയുടെ ഭാര്യ പറഞ്ഞു.
കരം സ്വീകരിക്കാനുള്ള ഉത്തരവ് കലക്ടർ യു.വി.ജോസ് വൈകീട്ടോടെ പുറപ്പെടുവിച്ചു. കൊയിലാണ്ടി തഹസിൽദാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. അതേ സമയം ജോയിയുടെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചക്കിട്ടപ്പാറ പഞ്ചായത്തിൽ ജോയി യോടുള്ള ആദര സൂചകമായി UDF ഹർത്താൽ ആചരിച്ചു