കാലവർഷമെത്തി രണ്ടാഴ്ച പിന്നിടുമ്പോൾ സംസ്ഥാനത്ത് മഴ കുറഞ്ഞു. വയനാട്ടിലും ഇടുക്കിയിലുമാണ് മഴയുടെ വൻ കുറവ് ഉണ്ടായിട്ടുള്ളത്. വരും ദിവസങ്ങളിൽ കാലവർഷം കൂടുതൽ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രതീക്ഷ.
തെക്കു പടിഞ്ഞാറൻകാലവർഷം കൃത്യ സമയത്തുതന്നെ കേരളത്തിലെത്തിയെങ്കിലും പ്രതീക്ഷിച്ചപോലെ മഴ കിട്ടി തുടങ്ങിയിട്ടില്ല. ജൂൺ 15 വരെയുള്ള കണക്കുകളനുസരിച്ച് ഈ കാലയളവിൽ കിട്ടേണ്ട മഴയെക്കാൾ അഞ്ച് ശതമാനം മഴ കുറഞ്ഞു 276 മില്ലീ മീറ്റർ മഴ കിട്ടേണ്ടിടത്ത് 261 മില്ലീ മീറ്റർ മാത്രമെ ലഭിച്ചിട്ടുള്ളൂ. ആകെ മഴയുടെ കണക്കിൽ ഇത് വൻകുറവല്ലെങ്കിലും ചില ജില്ലകളിൽ മഴയുടെ കുറവ് ആശങ്കയുണ്ടാക്കുന്നതാണ്. വയനാട്ടിൽ 41 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇടുക്കിയിൽ 35 ശതമാനം കുറഞ്ഞു.
സംഭരണികളിലേക്കുള്ള നീരൊഴുക്കിനെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്. രൂക്ഷമായ വരൾച്ച നേരിട്ട മലപ്പുറത്ത് 22 ശതമാനവും തിരുവനന്തപുരത്ത് 17 ശതമാനവും മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ മഴ കുറയുമ്പോൾ ലക്ഷദ്വീപിൽ അതിവർഷമാണ് അനുഭവപ്പെടുന്നത്. വരും ആഴ്ചകളിൽ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ജൂലൈമാസത്തിൽ മഴ നന്നായി ലഭിക്കുമെന്നാണ് പ്രതീക്ഷ.