പ്രതിരോധ കുത്തിവയ്പുകൾ സ്വീകരിക്കാത്തവരെ ലക്ഷ്യം വച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് പദ്ധതി സംസ്ഥാനത്ത് പാളി. പ്രതിരോധ കുത്തിവയ്പുകളെക്കുറിച്ചുള്ള അജ്ഞതയും അബദ്ധ ധാരണകളുമാണ് ജനം മുഖം തിരിക്കാൻ കാരണം. വാക്സിൻ എടുക്കാത്തവരുടെ എണ്ണം കൂടുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നല്കുന്നു.
പ്രതിരോധ വാക്സിനുകൾ സ്വീകരിക്കാത്ത കുട്ടികളെ ലക്ഷ്യമിട്ട് 2014 ഡിസംബറിലാണ് മിഷൻ ഇന്ദ്രധനുഷ് പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കമിട്ടത്. വാക്സിനുകൾ സ്വീകരിക്കുന്നതിൽ പിന്നിലുള്ള മലപ്പുറം, തൃശൂർ, കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട് ജില്ലകളിലെ രണ്ടു വയസിൽ താഴെയുളള കുരുന്നുകളെയാണ് പദ്ധതിയിലുൾപ്പെടുത്തിയത്. എന്നാൽ പദ്ധതി നാലാം ഘട്ടത്തിലെത്തിയിട്ടും 13 ശതമാനം കുട്ടികൾ വാക്സിനുകൾ സ്വീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
മലപ്പുറത്ത് 24 ശതമാനവും തൃശൂരിൽ 15 ഉം കണ്ണൂരിൽ 14 ശതമാനവും വയനാട്ടിലും കോഴിക്കോടും 12 ശതമാനം കുട്ടികൾക്കും വാക്സിൻ നല്കിയിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 90 ശതമാനം പേരെങ്കിലും പ്രതിരോധ വാക്സിനുകൾ സ്വീകരിച്ചാലേ ഒരു സമൂഹത്തിന് വാക്സിനേഷന്റെ ഗുണം ലഭിക്കൂ. അതുകൊണ്ടുതന്നെ ഒരു വിഭാഗമാളുകൾ പ്രതിരോധ വാക്സിനുകൾ നിഷേധിക്കുന്നത് ഒരു നാടിനെയാകെ രോഗാതുരമാക്കും.