കെ.യു.ആർ.ടി.സിയുടെ 289 ബസുകൾ കട്ടപ്പുറത്ത്. അറ്റകുറ്റപ്പണിയ്ക്ക് പണമില്ലാത്തതാണ് കാരണം. വൻസാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാൽ തൽക്കാലം അറ്റകുറ്റപ്പണികൾ നടത്തേണ്ടെന്നാണ് മാനേജ്മെന്റ് തീരുമാനം.
കെ.യു.ആർ.ടി.സിയുടെ 679 ലോഫ്ലോർ ബസുകളിൽ തിങ്കളാഴ്ച ഒാടിയത് 390 എണ്ണം.ശേഷിച്ച 289 എണ്ണവും വിവിധ ഡിപ്പോകളിൽ കടപ്പുറത്താണ്. തിരുവനന്തപുരം ജില്ലയിൽ 162 എണ്ണത്തിൽ 81 എണ്ണമേ ഗതാഗത യോഗ്യമായുള്ളു. 41 എ.സി ബസുകളിൽ തിങ്കളാഴ്ച ഒാടിയത് 13 എണ്ണം. എറണാകുളം ജില്ലയിൽ 172 എണ്ണത്തിൽ നൂറെണ്ണമേ നിരത്തിലിറങ്ങുന്നുള്ളു.കെ.യു.ആർ.ടി.സിയുടെ ആസ്ഥാനമായ തേവരയിൽ 14 ബസുകൾ കട്ടപ്പുറത്താണ്. പത്തനംതിട്ടയിൽ ആറും കോട്ടയത്ത് എട്ടും കൊല്ലത്ത് ഏഴും ബസുകൾ തകരാറിലാണ്. കോഴിക്കോട് ഡിപ്പോയിൽ 20 ബസുകളിൽ 11 എണ്ണമേ ഒാടുന്നുള്ളു. ഒരു സ്വകാര്യകമ്പനിയ്്ക്കാണ് ലോഫ്ലോർ ബസുകളുടെ അറ്റകുറ്റപ്പണിയുടെ കരാർ.
എന്നാൽ ലക്ഷക്കണക്കിന് രൂപ കുടിശികയുള്ളതിനാൽ ബസ് നന്നാക്കാൻ പറ്റില്ലെന്നാണ് കമ്പനിയുടെ നിലപാട്. ഒരു ലക്ഷം രൂപ വരെയാണ് ഒരുമാസം ഒരു ലോ ഫ്ലോർ ബസിന്റ അറ്റകുറ്റപ്പണിയ്ക്ക് വേണ്ടത്. മൈലാജകട്ടെ മൂന്നോ നാലോ കിലോമീറ്ററും. മഴക്കാലം എത്തിയതോടെ എ.സി ബസുകളിൽ യാത്രക്കാരും കുറഞ്ഞു. അതുകൊണ്ടുതന്നെ വൻതുക ചെലവഴിച്ച് ബസിറക്കിയിട്ട് അതിനുതക്ക ഗുണമില്ലെന്നാണ് മാനേജമെന്റിന്റ നിലപാട്. ഈ സാഹചര്യത്തിൽ കടംവാങ്ങി അറ്റകുറ്റപ്പണിനടത്തേണ്ടെന്നാണ് തീരുമാനം.