പുതുവെപ്പിലെ എൽ.പി.ജി ടെർമിനൽ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സമരസമിതിയുമായി നടത്തിയ ചർച്ചക്കുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ ആശങ്ക പരിശോധിക്കാൻ വിദഗ്ധസമിതിക്ക് സർക്കാർ രൂപം നൽകും. സമിതിയുടെ റിപ്പോർട്ട് വരുംവരെ ടെർമിനൽ നിർമാണം നിർത്തിവെക്കുെമന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടുമണിക്കൂറിലേറെ നീണ്ട ചർച്ചക്കൊടുവിലാണ് സമരസമിതിയും സർക്കാരുമായി സമവായത്തിലെത്തിയത്. ടെർമിനൽ നിർമാണം താൽക്കാലികമായി നിർത്തിവെക്കാനും, ആശങ്കകൾ പരിശോധിക്കാൻ വിദഗ്ധസമിതിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. ആശങ്കകളെ ഗൗരവത്തോടെ കാണുന്നുവെന്നും, എന്നാൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പൊലീസ് മർദനവുമായി ബന്ധപ്പെട്ട വിഷയം യോഗത്തിൽ ഉന്നയിക്കപ്പെട്ടെങ്കിലും, മുഖ്യമന്ത്രി കാര്യമായി പ്രതികരിച്ചില്ല. എൽ.പി.ജി ടെർമിനലിൽ അതീവസുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങൾ പ്രകടിപ്പിക്കുന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ല. പാരിസ്ഥിതിക അനുമതിയിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകൾ ഐ.ഒ.സി പാലിക്കുന്നുണ്ടോ എന്നായിരിക്കും വിദഗ്ധസമിതി പരിശോധിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യോഗതീരുമാനങ്ങളെ സമരസമിതി നേതാക്കളും സ്വാഗതം ചെയ്തു.
ഡി.ജി.പി ടി.പി.സെൻകുമാർ, കെ.വി.തോമസ് എം.പി, എസ്.ശർമ്മ എം.എൽ.എ, സി.പി.എം എറണാകുളം ജില്ലാസെക്രട്ടറി പി.രാജീവ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.