കോഴിക്കോട് ∙ ചോരക്കറയുണങ്ങാത്ത തൊണ്ടയാടിനെ വീണ്ടും വിറപ്പിച്ചു സ്വകാര്യ ബസ് അപകടം. സിഗ്നൽ ലൈറ്റിൽ ചുവപ്പ് തെളിയും മുൻപ് തൊണ്ടയാട് ജംക്‌ഷൻ മറികടക്കാൻ ചീറിപ്പാഞ്ഞ ബസ് സകല നിയന്ത്രണവും വിട്ടു റോഡിൽ കരണം മറിഞ്ഞു. എടവണ്ണപ്പാറയിൽ നിന്നു കോഴിക്കോട്ടേക്കു കുതിക്കുകയായിരുന്ന സാൻട്രോ ബസ് ഡിവൈഡറും റോഡിനു നടുവിലെ തെരുവു വിളക്കും തകർത്ത് എതിർദിശയിലേക്കുള്ള വഴിയും മറികടന്ന് ഇടതുവശം ചേർന്നു വീണു. യാത്രക്കാരുടെ കൂട്ട നിലവിളിയിൽ പ്രദേശം വിറങ്ങലിച്ചു.
കോഴിക്കോട് ഭാഗത്തു നിന്നും മലാപ്പറമ്പിൽ നിന്നും മെഡിക്കൽ കോളജ് ഭാഗത്തേക്ക് ആ സമയം വാഹനങ്ങൾ ഒന്നും എത്താതിരുന്നതിനാൽ വൻ ദുരന്തം വഴി മാറി. മലാപ്പറമ്പ് ഭാഗത്ത് നിന്നു ഫ്രീ ലെഫ്റ്റ് ആയതിനാൽ എപ്പോഴും വണ്ടികളെത്തുന്നതു പതിവാണ്. ഭാഗ്യത്തിന് ഈ സമയം വാഹനങ്ങൾ ഉണ്ടായിരുന്നില്ല. (ഫ്രീ ലെഫ്റ്റ് അടച്ച് വാഹനങ്ങൾ നിർത്തിയത് ഭാഗ്യമായി). കോഴിക്കോട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾക്കു ചുവപ്പു സിഗ്നൽ ആയതിനാൽ റോഡിൽ തിരക്കില്ലായിരുന്നു. കാൽനട യാത്രക്കാരും കുറവായിരുന്നു. ട്രാഫിക് നിയന്ത്രിച്ചിരുന്ന പൊലീസുകാരനും ഏതാനും ചില വഴിയാത്രക്കാരുമായിരുന്നു ഈ സമയം റോഡിൽ ഉണ്ടായിരുന്നത്. ബസ് പാഞ്ഞു വരുന്നതു കണ്ട് എല്ലാവരും ഓടി. വലിയ ശബ്ദത്തോടെ ബസ് റോഡിലേക്കു മറിഞ്ഞു. എല്ലാം ഒരു നിമിഷം കൊണ്ടു കഴിഞ്ഞെന്നു കണ്ടു നിന്നവർ പറഞ്ഞു.
നിയന്ത്രണം വിട്ട ബസ് നേരെ മുന്നോട്ടു പോയിരുന്നെങ്കിലും അപകടത്തിന്റെ ആഘാതം വർധിക്കുമായിരുന്നു. മുന്നിലെ വാഹനങ്ങൾ മുഴുവൻ ബസിനടയിലായേനെ. എതിർ ഭാഗത്തേക്കു ബസ് വഴി മാറിയതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ 28 പേർക്കു പരുക്കുണ്ട്. ബസിന്റെ ബ്രേക്ക് പ്രവർത്തിക്കുന്നുണ്ടെന്നു പരിശോധിച്ച പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിന്റെ കാരണം കൂടുതൽ പരിശോധനയ്ക്കു ശേഷമേ പറയാൻ കഴിയു. ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ഇയാൾക്ക് അപകടത്തിൽ കാര്യമായ പരുക്കില്ല. അപകടത്തിനു ശേഷവും ഡ്രൈവർ സംഭവ സ്ഥലത്തുണ്ടായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
എന്നാൽ, ചിലർ തിരിച്ചറിഞ്ഞതോടെ ഇയാൾ സ്ഥലം വിട്ടു. മറ്റു ബസ് ജീവനക്കാരും സംഭവ സ്ഥലത്തു നിന്നു മുങ്ങി. ടിക്കറ്റ് ചെക്കർ ജയരാജ് കുമാറിനു ഗുരുതര പരുക്കേറ്റു. സ്കൂൾ കോളജ് വിദ്യാർഥികളടക്കം നാൽപതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ ട്രാഫിക് പൊലീസ് പ്രഥമ വിവര റിപ്പോർട്ട് തയാറാക്കി. ബസിന്റെ ഫിറ്റ്നസ് സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തുമെന്നു ട്രാഫിക് നോർത്ത് എസി പി.കെ. രാജു പറഞ്ഞു. അപകടരമായ നിലയിൽ വാഹനം ഓടിച്ചതിന്റെ പേരിലാണ് ഡ്രൈവർക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമിത വേഗമാണ് അപകട കാരണമെന്നാണ് പൊലീസ് നിഗമനം. ബസിന്റെ ടയറുകൾ തേഞ്ഞിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയും ഇവിടെ സ്വകാര്യ ബസുകൾ അപകടത്തിൽ പെട്ടിരുന്നു. സിഗ്നൽ ജംക്‌ഷനിൽ നിർത്തിയ ബസിനു പിന്നിൽ മറ്റൊരു ബസ് ഇടിച്ചാണ് അപകടമുണ്ടായത്. മേൽപ്പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടു ഗതാഗതക്കുരുക്കുള്ളതിനാൽ സിഗ്നൽ ചുവപ്പാകും മുൻപ് ജംക്‌ഷൻ മറികടക്കാനുള്ള ഡ്രൈവർമാരുടെ തത്രപ്പാടാണ് അപകടത്തിൽ കലാശിക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു.
തൊണ്ടയാട് ജംക്‌ഷനിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് 28 പേർക്കു പരുക്ക്; ഒരാൾക്ക് ഗുരുതരം