കോട്ടയം ∙ തെളിവൊന്നും അവശേഷിപ്പിക്കാതെ ദമ്പതികളും അവരുടെ കാറും അപ്രത്യക്ഷമാകുക!, ഒരു ക്രൈം ത്രില്ലർ കഥയ്ക്ക് സമാനമായ ഈ വാർത്ത അടുത്തിടെ കേട്ടത് കോട്ടയത്ത് നിന്നാണ്. രാത്രി കാറിൽ ഭക്ഷണം വാങ്ങാൻ പുറത്തുപോയ ചെങ്ങളം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം(42), ഭാര്യ ഹബീബ(37) എന്നിവരെയാണ് ഇവർ യാത്ര ചെയ്ത കാർ ഉൾപ്പെടെ കാണാതായത്. രണ്ടുമാസമായി പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണെങ്കിലും ഇവർ എവിടെയാണെന്ന കാര്യത്തിൽ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. മറ്റുവാർത്തകളുടെ തള്ളികയറ്റത്തിൽ പത്രത്താളുകളിൽനിന്നുപോലും ഈ തിരോധാനം അപ്രത്യക്ഷമായിരിക്കുന്നു. കോട്ടയം നഗരത്തിലെ ഭക്ഷണശാലയിൽനിന്നു കുട്ടികൾക്കും മറ്റും ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞാണു പോയത്. പിന്നെ ഇത്രയും നാളായിട്ടും ഇവരെക്കുറിച്ചോ ഇവർ സഞ്ചരിച്ച കാറിനെക്കുറിച്ചോ വിവരമില്ല. സാധ്യമായ സ്ഥലങ്ങളിലെല്ലാം പൊലീസ് അന്വേഷിച്ചു. ബന്ധുക്കളും അവരുടേതായ വഴിയിൽ അന്വേഷണം തുടരുകയാണ്. ദമ്പതികളുടെ തിരോധാനം സംബന്ധിച്ചു ചെറിയ സൂചനകൾപോലും ഇല്ല. ഇരുവരെയും കാണാതായിട്ട് മാസം രണ്ട് കഴിഞ്ഞിരിക്കുന്നു.കുട്ടികളെ ചങ്ങനാശേരിയിലെ വീട്ടിലേക്കു മാറ്റി. കുട്ടികളുടെ സ്കൂൾ ദിനങ്ങളാരംഭിച്ചിട്ടും ഇവരുടെ മാതാപിതാക്കളെവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല.
അപ്രത്യക്ഷമായത് ഹർത്താൽ ദിനത്തിൽ ഏപ്രില്‍ ആറിന് ഹര്‍ത്താല്‍ ദിനത്തിലാണ് നാട്ടുകാരെയെല്ലാം ഞെട്ടിച്ച ദുരൂഹതയ്ക്ക് തുടക്കമായത്. പിതാവിനോടും 13ഉം എട്ടും വയസ്സുള്ള രണ്ടു മക്കളോടും ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞാണു രാത്രി ഒമ്പതോടെ ഇവര്‍ പുറപ്പെട്ടത്. ഇരുവരുടെയും മൊബൈലുകളും ഡ്രൈവിങ്ങ് ലൈസൻസും എടിഎം കാർഡുകളുമൊക്കെ വീട്ടിൽത്തന്നെ വച്ചിരുന്നു. വീടിനു സമീപം കടനടത്തിയിരുന്ന ഹാഷീം ആഴ്ചകൾക്കുമുമ്പ് വാങ്ങിയ പുത്തൻകാറിലാണ് യാത്രതിരിച്ചത്. രാത്രി പതിനൊന്നു മണിയായിട്ടും ഇവരെ കാണാതായതോടെ നടത്തിയ അന്വേഷണം ഇപ്പോൾ രണ്ടുമാസം പിന്നിട്ടു. ഇവരുടെ മൊബൈലിലെ വിവരങ്ങൾ പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. റോഡരികിലെയും മറ്റും ക്യാമറകളും പരിശോധിച്ചെങ്കിലും സഹായകരമായ തെളിവുകളൊന്നും ലഭിച്ചില്ല. ഹാഷിമിന് കാര്യമായി ഡ്രൈവിങ്ങ് അറിയില്ല എന്നതിനാൽ അധികദൂരമൊന്നും പോവില്ലെന്നാണ് നാട്ടുകാർ കരുതുന്നത്. ഇതിനെത്തുടർന്ന് ഹാഷിമിന്റെ വീടിന്റെ ഭാഗം മുതലുള്ള ജലാശയങ്ങളിൽ തിരച്ചിലുകൾ നടത്തി. നാവിക സേനയിലെ മുങ്ങൽ വിദഗ്ദരും തെരച്ചിലിനെത്തിയെങ്കിലും ഒരു തുമ്പും ലഭിക്കാതെ അന്വേഷണം അവസാനിപ്പിച്ചു.
പൊലീസിന്റെ തിരച്ചിൽ എല്ലാം വിഫലമായിരിക്കുകയാണ്. സംശയകരമായി പറഞ്ഞ എല്ലായിടത്തും പൊലീസ് പോയി അന്വേഷിച്ചു. ലുക്ക് ഔട്ട് നോട്ടിസും പുറപ്പെടുവിച്ചു. 30 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. മീനച്ചിലാറ്റിൽ നാവികസേനാ സംഘം തിരച്ചിൽ നടത്തിയത് അത്യാധുനിക സെൻസറിന്റെ സഹായത്തോടെയാണ്.ഉപയോഗിക്കാവുന്ന എല്ലാ സാങ്കേതികവിദ്യയും ആധുനിക അന്വേഷണ സംവിധാനവും ഉപയോഗിക്കുന്നുണ്ടെങ്കിലും തുമ്പൊന്നും ലഭ്യമാകുന്നില്ല. രാജ്യത്തുടനീളം ആരാധനാലയങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ദമ്പതികളുടെ ചിത്രം പതിച്ചും ഓരോ സംസ്ഥാനത്തെയും പോലീസിന്റെ സഹായത്തോടെയും അന്വേഷണം നടക്കുന്നു.കാണാതായ കാറിന്റെ കമ്പനിയുടെ സർവീസ് സെന്ററുകളിലും തെക്കേ ഇന്ത്യയിലെ പ്രധാന റൂട്ടുകളിലെ പെട്രോൾ പമ്പുകളിലും ഇരുവരുടെയും ചിത്രം പതിപ്പിച്ചു. ലുക്ക് ഔട്ട് നോട്ടിസ് എല്ലാ സംസ്ഥാനത്തെയും പ്രധാന കേന്ദ്രങ്ങളിലും മാധ്യമങ്ങളിലും പരസ്യം ചെയ്തു. ഇടുക്കിയിലും വാഗമൺ മലനിരകളിലും ഹെലി ക്യാമറ ഉപയോഗിച്ചു കൊക്കകളിൽ വരെ പരിശോധന നടത്തി. എന്നിട്ടും അവരെവിടെയാണെന്ന വിവരമൊന്നും ലഭിച്ചിട്ടില്ല.
പ്രതീക്ഷയോടെ ബന്ധുക്കൾ ദമ്പതികളുടെ പറക്കമുറ്റാത്ത കുട്ടികളും പിതാവ് അബ്ദുൽ ഖാദറും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ഊർജിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു ബന്ധുക്കൾ മുഖ്യമന്ത്രിക്കു നിവേദനം നൽകി. ദമ്പതികളുടെ വീട്ടിലെത്തി ഡിജിപി സെൻകുമാർ വിവരങ്ങളന്വേഷിച്ചു. ദമ്പതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭ രംഗത്താണ്. നാട്ടിൽ പ്രചരിക്കുന്ന കേട്ടുകേൾവികൾ പോലും പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും വിജയം കാണാനാവാത്ത അവസ്ഥയിലാണ് പോലീസെന്നും ദമ്പതികളെപ്പറ്റിയുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നതുവരെ അന്വേഷണം തുടരുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി റൂബി ചാക്കോ പറയുന്നു അതിനിടെ ഇരുവരെയും ട്രെയിനില്‍ വച്ചുകണ്ടുവെന്ന് മറ്റൊരു ദമ്പതികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തി. എറണാകുളത്തു നിന്ന് കോട്ടയത്തേക്കുള്ള തീവണ്ടിയില്‍ യാത്ര ചെയ്ത ദമ്പതികളാണ് ഇവരെ കണ്ടത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലും സഹായകരമായ തെളിവൊന്നും ലഭിച്ചില്ല. നാട്ടുകാരും സ്വന്തക്കാരുമെല്ലാം പരസ്പരം ചോദിക്കുന്നു എവിടെപ്പോയതായിരിക്കും അവർ?.