കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളോട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ സഹകരിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ്. ആലപ്പുഴ ജില്ലയില്‍ പ്രതിരോധം എന്നപേരില്‍ ആറുമാസം മുമ്പ് നടപ്പാക്കിയ പദ്ധതി ഇതിനാല്‍ അവതാളത്തിലായെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. ഈഡിസ് കൊതുകുകളുടെ ഉറവിട നശീകരണം ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ വരും നാളുകളില്‍ ഡെങ്കിപ്പനിനിരക്ക് ഉയരുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു തരുന്നു.
ഡെങ്കി ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികളില്‍ കാലങ്ങളായി ഒന്നാം സ്ഥാനത്തായിരുന്നു ആലപ്പുഴ ജില്ല. എന്നാല്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. രോഗങ്ങള്‍ പകരുന്നത് കുറഞ്ഞതിനാലല്ല, മറിച്ച് മറ്റു ജില്ലകളില്‍ എണ്ണം കൂടിയതാണ് കാരണമെന്നുമാത്രം. ചതുപ്പുനിലങ്ങളും വെള്ളക്കെട്ടുമുള്ള ആലപ്പുഴ ജില്ലയെ പകര്‍ച്ച വ്യാധികളില്‍ നിന്ന് രക്ഷപെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ആരോഗ്യവകുപ്പ് പ്രതിരോധം പദ്ധതി നടപ്പാക്കിയത്. കൊതുകുകളുടെ ഉറവിട നശീകരണമായിരുന്നു പ്രധാന ലക്ഷ്യം. എന്നാല്‍ പദ്ധതി ഏറ്റെടുക്കാന്‍ മിക്ക പഞ്ചായത്തുകളും താല്‍പ്പര്യപ്പെടുന്നില്ലെന്ന് മെഡിക്കല്‍ ഓഫിസര്‍ പറയുന്നു
ആശാ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള ബോധവല്‍ക്കരണവും അതിലൂടെ ഈഡിസ് കൊതുകു നിര്‍മ്മാര്‍ജനവുമാണ് വിഭാവനം ചെയ്തിരുന്നത്. പ്രതിരോധം നടപ്പിലാക്കിയ പാലമേല്‍ പള്ളിപ്പുറം പഞ്ചായത്തുകളില്‍ ഇക്കുറി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയം. ഈഡിസ് കൊതുകുകള്‍ക്ക് നൂറ്റിയമ്പത് മീറ്ററിനപ്പുറത്തേക്ക് സഞ്ചരിക്കാനാവില്ല. അതുകൊണ്ടുതന്നെ സ്വന്തം പരിസരം ശുചീകരിച്ചാല്‍ പകര്‍ച്ചവ്യാധികളില്‍ നിന്ന് രക്ഷനേടാമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്.