ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന പാലക്കാട് ഒാങ്ങല്ലൂർ പഞ്ചായത്തിൽ ആരോഗ്യവിഭാഗം പനി ക്ലിനിക്കുകൾ തുടങ്ങി. രണ്ടു പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തുടർച്ചയായി പതിനഞ്ചുദിവസമാണ് മെഡിക്കൽ സംഘമുളളത്. അതേസമയം രോഗം പടരുന്നതിന് കാരണമായ ആക്രിവസ്തുക്കൾ പ്രദേശത്തു നിന്ന് നീക്കം ചെയ്യാനും നടപടിയായി.
ഡെങ്കിപ്പനി മൂന്നു പേരുടെ ജീവനെടുത്ത പാറപ്പുറം , കാരയ്ക്കാട് പ്രദേശങ്ങൾ േകന്ദ്രീകരിച്ചാണ് പനി ക്ളിനിക് തുടങ്ങിയത്. വിദഗ്ധരായ ഡോക്ടർമാരുടെ സേവനം വരുന്ന പതിനഞ്ചു ദിവസം തുടർച്ചയായി ഉണ്ടാകും. മറ്റ് രോഗപ്രതിരോധ മാർഗങ്ങളും ഉടൻ നടപ്പിലാക്കും. കൊതുകിനെ തടയാൻ ഫോഗിങ് നടത്തും. പനി തിരിച്ചറിയാനായി ഒാട്ടോമാറ്റിക് അനലൈസർ ക്രമീകരിക്കും. ഒാങ്ങല്ലൂർ പഞ്ചായത്തിലുടനീളം ആരോഗ്യസർവേ നടത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. പകർച്ചവ്യാധികൾക്കു പുറമേ കാൻസർ , വൃക്കരോഗികളുടെ എണ്ണത്തിലുളള വർധന ആശങ്കയുളവാക്കുന്നതാണ്.
അതേസമയം ആക്രിവ്യാപാരം നിരോധിച്ച് ഒറ്റപ്പാലം സബ്്കലക്ടർ ഉത്തരവിറക്കിയതോടെ കെട്ടിക്കിടക്കുന്ന ആക്രിസാധനങ്ങൾ നീക്കാൻ കച്ചവടക്കാരും ശ്രമം തുടങ്ങി. ആക്രിസാധനങ്ങളുടെ ഇറക്കുമതി തടഞ്ഞതിനൊപ്പം കെട്ടിക്കിടക്കുന്ന ആക്രിവസ്തുക്കൾ ഒരാഴ്ചയ്ക്കകം നീക്കണമെന്നാണ് സബ് കലക്ടർ പി.ബി.നൂഹ് നിർദേശിച്ചിരിക്കുന്നത്. ഒാങ്ങല്ലൂരിലെ അശാസ്ത്രീയമായ ആക്രിവ്യാപാരത്തെക്കുറിച്ചുളള മനോരമ ന്യൂസ് വാർത്തയാണ് നടപടികൾ വേഗത്തിലാക്കിയത്.