പൂജപ്പുര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതികൾക്ക് മൊബൈൽ ഫോൺ. ടി പി കേസ് പ്രതികളായ അണ്ണൻ സിജിത്തിന്റെയും റഫീഖിന്റെയും സെല്ലുകളിൽ നടത്തിയ പരിശോധനയിലാണ് സ്മാർട് ഫോണുകൾ കണ്ടെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജയില്‍ മേധാവി ആര്‍.ശ്രീലേഖ പറഞ്ഞു.
ജയിൽ സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ടി പി കേസ് പ്രതികളായ അണ്ണൻ സിജിത്തിന്റെയും റഫീഖിന്റെയും പ്രദീപിന്റെയും സെല്ലുകളിൽ മിന്നൽ പരിശോധന നടന്നത്. രണ്ട് സ്മാർട് ഫോണുകളും സിം കാർഡുകളും പരിശോധനയിൽ കണ്ടെത്തി. കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ലഭ്യമായിരുന്നുവെന്ന ആക്ഷേപത്തെ തുടർന്നാണ് ടി പി വധക്കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ പൂജപ്പുരയിലേയ്ക്ക് മാറ്റിയത്. സമാനമായ സൗകര്യങ്ങൾ പ്രതികൾക്ക് ഇവിടെയും ലഭിച്ചിരുനെന്ന് വ്യക്തമായതോടെ സംഭവത്തിൽ ജയിൽ ജീവനകാർക്ക് തന്നെ പങ്കുണ്ടെന്ന സംശയവും ബലപ്പെടുകയാണ്. ഭാസ്ക്കര കാരണവർ കൊലക്കേസ് പ്രതി ബാസിത് അലി ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നതായും പരിശോധനയിൽ തെളിഞ്ഞു.
സെൻട്രൽ ജയിലിലെ സിസിടിവി ക്യാമറകൾ മിക്കതും പ്രവർത്തനരഹിതമായത് പ്രതികൾക്ക് ഏറെ സഹായകമായി.