പ്രതിരോധ വാക്സിനുകൾ കൊണ്ട് നിയന്ത്രണ വിധേയമാക്കിയ പകർച്ച വ്യാധികൾ പലതും സംസ്ഥാനത്ത് ശക്തമായി തിരിച്ചു വരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡിഫ്തീരിയ ബാധിച്ച് നാലു കുട്ടികൾ മരിച്ചതിനുപുറമെ, ഒന്നരവർഷത്തിനിടെ 103 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 ശതമാനത്തോളം കുട്ടികൾ മുഴുവൻ പ്രതിരോധ വാക്സിനുകളും സ്വീകരിച്ചിട്ടില്ല. ആശങ്കാജനകമായ സാഹചര്യമെന്ന് ആരോഗ്യ വകുപ്പു ഡയറക്ടർ മനോരമ ന്യൂസിനോടു പറഞ്ഞു.
എറണാകുളം സ്വദേശിയായ നാലു വയസുകാരൻ ലുക്മാന്റെ ജീവനെടുത്തത് മാരകമായ ഡിഫ്തീരിയ അഥവാ തൊണ്ടമുള്ളാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ മലപ്പുറം, എറണാകുളം ജില്ലകളിലായി പ്രതിരോധവാക്സിൻ നൽകാതിരുന്ന നാലു കുരുന്നുകൾക്ക് ഡിഫ്തീരിയയെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. ഞെട്ടിക്കുന്നതാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. ഒാരോ വർഷവും ജനിക്കുന്നവരിൽ 13 ശതമാനം പേർക്കും മുഴുവൻ പ്രതിരോധ വാക്സിനുകളും നല്കുന്നില്ല. അതായത് ഏകദേശം പ്രതിവർഷം ജനിക്കുന്ന നാലരലക്ഷം കുരുന്നുകളിൽ 45000 ലേറെ പേർക്ക് പ്രതിരോധ വാക്സിനുകൾ ലഭിക്കുന്നില്ല. ഏറ്റവും പിന്നിലുള്ള മലപ്പുറം ജില്ലയിൽ 24 ശതമാനം കുരുന്നുകൾക്കും വാക്സിൻ ലഭിച്ചിട്ടില്ല. തൊട്ടടുത്ത് തൃശൂർ ജില്ല- 15.3 %. കണ്ണൂരിൽ 13.8 ശതമാനത്തിനും വയനാട്ടിൽ 12 ശതമാനം കുട്ടികൾക്കും വാക്സിൻ നല്കിയിട്ടില്ല. ഇനി അടുത്ത കാലം വരെ നിയന്ത്രണ വിധേയമായിരുന്ന ഡിഫ്തീരിയ, വില്ലൻ ചുമ രോഗങ്ങൾ ബാധിച്ചവരുടെ എണ്ണമറിയുക.
കഴിഞ്ഞ വർഷം 76 പേർക്കും ഈ വർഷം ഇതുവരെ 27 പേർക്കും ഡിഫ്തീരിയ സ്ഥിരീകരിച്ചു. 784 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തി. 2014ൽ ഒരാൾക്കും 2015ൽ ആറുപേർക്കുമാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചതെന്ന് അറിയുമ്പോഴാണ് രോഗം പടരുന്നതിന്റെ വ്യാപ്തി വ്യക്തമാകുക. 2015ൽ 13 പേർക്കും 2016ൽ 30 പേർക്കും ഈ വർഷം ഇതുവരെ 13 പേർക്കും വില്ലൻചുമ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയും കേന്ദ്ര സംസ്ഥാന സർക്കാരുകളും നിർദ്ദേശിക്കുന്ന പ്രതിരോധ വാക്സിനുകൾ കുട്ടികളുടെ അവകാശമാണ്. അത് നിഷേധിക്കുന്നവർ ഒരു സമൂഹത്തെയൊന്നാകെയാണ് നിയന്ത്രവിധേയമാക്കിയ പകർച്ച വ്യാധികളുടെ പിടിയിലേയ്ക്ക് തള്ളി വിടുന്നത്.