പനി പടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ അനിശ്ചിതകാല സമരം തൽകാലത്തേക്ക് നിർത്തണമെന്ന മന്ത്രിയുടെ ആവശ്യം നഴ്സുമാരുടെ സംഘടന തള്ളി. ശമ്പള വർധനവ് അംഗീകരിക്കുന്ന ആശുപത്രികളിൽ മാത്രം സമരം പിൻവലിച്ചാൽ മതിയെന്ന് യു.എൻ.എ തീരുമാനം. ശമ്പളം വർധിപ്പിച്ചതോടെ ദയ ജനറൽ ആശുപത്രിയിൽ പണിമുടക്ക് അവസാനിപ്പിച്ചു. നഴ്സുമാരുടെ സമരത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ മാനേജ്മെന്റ് അസോസിയേഷൻ തീരുമാനിച്ചു.
നഴ്സുമാരുടെ സമരം ന്യായമാണങ്കിലും പനി പടരുന്ന സാഹചര്യത്തിൽ തൽകാലത്തേക്ക് നിർത്തിവയ്ക്കണമെന്നാണ് മന്ത്രി വി.എസ്. സുനിൽകുമാർ ഇന്നലെ ആവശ്യപ്പെട്ടത്. എന്നാൽ ഇന്ന് ചേർന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സമരം നിർത്തേണ്ടെന്ന് തീരുമാനിച്ചു. ഇടക്കാല ശമ്പള വർധനവ് നൽകാൻ ചില ആശുപത്രികൾ തയാറാണെന്നും അങ്ങിനെ അംഗീകരിക്കുന്ന ആശുപത്രികളെ മാത്രം പണിമുടക്കിൽ നിന്ന് ഒഴിവാക്ാനുമാണ് തീരുമാനം. അതിന്റെ ഭാഗമായി ദയ ജനറൽ ആശുപത്രി 5400 രൂപവരെ ഇടക്കാല വർധനവ് നൽകി കരാറൊപ്പിട്ടു. ഇതോടെ അവിടെ പണിമുടക്ക് അവസാനിപ്പിച്ചു.
എന്നാൽ നഴ്സുമാരുടെ ആവശ്യം അംഗീകരിക്കെണ്ടെന്നും സമരത്തെ ശക്തമായി നേരിടാനും ആശുപത്രി മാനേജ്മെന്റ് അസോസിയേഷനും തീരുമിച്ചു. പ്രശ്നപരിഹാരമാവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രിയെ കാണും. അതേസമയം സമരം തുടരുന്നതോടെ പല ആശുപത്രികളും പുതിയ രോഗികളെ കിടത്തി ചികിത്സിക്കാൻ തയാറാവുന്നില്ല.