സംസ്ഥാന എന്‍ജിനീയറിങ് പ്രവേശനപരീക്ഷയില്‍ മലപ്പുറം തിരൂര്‍ സ്വദേശി എന്‍. ഷാഫീൽ മാഹീന് ഒന്നാം റാങ്ക്. കോട്ടയത്തുനിന്നുളള വേദാന്ത് പ്രകാശ് ഷേണായി രണ്ടാം റാങ്കും അഭിലാഷ് ഖാര്‍ മൂന്നാം റാങ്കും നേടി. ഒന്നാംറാങ്ക് ലഭിച്ചെങ്കിലും എൻജിനീയറിങ് പഠനത്തിനില്ല സംസ്ഥാന പ്രവേശനപരീക്ഷയിലെ ഒന്നാമൻ. കണക്കുകളുടെ കൂട്ടുകാരനായ ഷാഫീൽ മാഹീൻ ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസാണ് ലക്ഷ്യമിടുന്നത്. മുംബൈ ഐഐടിയിൽ പഠിക്കാനാണ് രണ്ടാംറാങ്കുകാരനായ വേദാന്തിന് ഇഷ്ടം.
പഠിക്കുക, പഠിക്കുക, പഠിക്കുക.പഠനമല്ലാതെ മറ്റൊരു ചിന്ത ഷാഫിൽ മാഹീന് ഇല്ല. സിനിമ കാണില്ല, ടി.വി തുറക്കില്ല, യാത്ര പോകില്ല.കണക്കിന്റെ ലോകത്തോട് ചേർന്നുനിന്നാണ് ആകെയുള്ള വിനോദം. കമ്പ്യൂട്ടർ ഗെയിം. രാജ്യത്ത് തന്നെ ഒന്നാമനാകാനാണ് പഠിച്ചതെന്ന് അഭിമാനത്തോടെ പറയും ഈ മിടുക്കൻ.
ഇന്ത്യയിലെ ഏറ്റവും കഠിനമായ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡിൻ നാലാംറാങ്കുകാരനാണ് ഷാഫിൽ. ഐഐടിയിൽ പ്രവേശനം കിട്ടിയിട്ടും അത് വേണ്ടന്നു വച്ചത് ഭാവിയിൽ ഗണിതശാസ്ത്രജ്ഞനാകാനാണ്.
ആദ്യ റാങ്കുകളിൽ ഏതെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് രണ്ടാംറാങ്ക് നേടിയ വേദാന്ത് പ്രകാശ് ഷേണായി പ്രതികരിച്ചു. മാതാപിതാക്കളെയും അധ്യാപകരെയും ഏറെ നന്ദിയോടെ ഓർക്കുന്നുവെന്നും വേദാന്ത് കൂട്ടിച്ചേർത്തു. മാതാപിതാക്കൾ എന്ന നിലയിൽ ഏറെ അഭിമാനിക്കുന്ന സമയമാണന്ന് വേദാന്തിന്റെ മാതാപിതാക്കൾ പ്രതികരിച്ചു.