ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേരുടെ ജീവനെടുത്ത പാലക്കാട് ഒാങ്ങല്ലൂരിൽ ജലസ്രോതസുകളെ വിഷമയമാക്കി ഇവേസ്റ്റ് കൂമ്പാരം. കുളങ്ങളിലും കിണറുകളിലുമാണ് ഇലക്ട്രോണിക് മാലിന്യമുളളത്. അശാസ്ത്രീയമായ ആക്രിവ്യാപാരം രോഗം വിതയ്ക്കുമ്പോൾ പ്രദേശത്തെ എൺപതുപേരാണ് കാൻസർ രോഗത്തിന് ചികിൽസയിലുളളത്. മനോരമ ന്യൂസ് അന്വേഷണം.
ഒാങ്ങല്ലൂരിനെ വീർപ്പുമുട്ടിക്കുന്ന ആക്രിവ്യാപാരത്തിന്റെ മറ്റൊരു കാഴ്ചയാണിത്...പതിമൂന്നാംവാർഡിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള കുളം ഇലക്ട്രോണിക് മാലിന്യത്താൽ നിറഞ്ഞിരിക്കുന്നു..ടിവിയും ഫ്രിഡ്ജും ട്യൂബ് ലൈറ്റുകളും അങ്ങനെ വലിച്ചെറിയപ്പെട്ടതൊക്കെ ഇവിടെയുണ്ട്...മാരകമായ രോഗങ്ങൾക്ക് കാരണമായ ലെഡും്, മെർക്കുറിയും , നിക്കലും , ക്രോമിയവും ഉൾപ്പെടെയാണ് കുളത്തിൽ ശേഷിക്കുന്നത്.
ആക്രിവ്യാപാരകേന്ദ്രങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന വിവിധങ്ങളായ വസ്തുക്കൾ രാത്രിയിൽ കത്തിക്കുന്നതായും കിണറുകൾ മലിനപ്പെടുന്നതായും നാട്ടുകാരുടെ പരാതി.മണ്ണിനെയും വായുവിനെയും വെളളത്തെയും നിശബ്ദമായി കൊല്ലുന്ന ഇലക്ട്രോണിക് മാലിന്യം ജനങ്ങളെയൊന്നാക്കെ രോഗികളാക്കി. കാൻസർ രോഗികൾ എൺപത് , കിടപ്പിലായ വൃക്കരോഗികൾ 52 , കഴിഞ്ഞ മൂന്നുവർഷത്തിനിടെ മരിച്ചത് 55 പേർ. വിശദമായ സർവേ നടത്തിയാൽ ആരോഗ്യവിഭാഗത്തിന്റെ അപൂർണമായ ഇൗ കണക്കിൽ ഇനിയും മാറ്റംവരും.