വൻ പ്രവർത്തക പങ്കാളിത്തത്തോടെ യു ഡി എഫിന്റെ ജനകീയ മെട്രോ യാത്ര. ഉദ്ഘാടനചടങ്ങ് സി പി എമ്മും ബി ജെ പിയും രാഷ്ട്രീയവൽക്കരിച്ചെന്ന് ആരോപിച്ചാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ആലുവയിൽ നിന്ന് പാലാരിവട്ടത്തേക്ക് മെട്രോയാത്ര നടത്തിയത്. മുന്നണി പ്രവർത്തകർ തിക്കിത്തിരക്കിയതോടെ പാലാരിവട്ടം മെട്രോ സ്റ്റേഷനന്റെ പ്രവർത്തനം അൽപ്പനേരത്തേക്ക് നിർത്തിവച്ചു.
ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും ,ഒന്നിച്ചാണ് ആലുവ മെട്രോ സ്റ്റേഷനിൽ യാത്രയ്ക്കെത്തിയത്. നേതാക്കളുടെ യാത്രയറിഞ്ഞ് നേരത്തെ തന്നെ പ്രവർത്തകർ തടിച്ചു കൂടിയിരുന്നു. ഇതോടെ ഒന്നിച്ച് യാത്രയ്ക്കെത്തിയവർക്ക് യാത്ര രണ്ട് ട്രയിനുകളിലാക്കണ്ടി വന്നു. തിരക്ക് കൂടിയതോടെ ആദ്യ ട്രയിനിൽ രമേശ് ചെന്നിത്തല കഷ്ടിച്ച് കയറിപ്പറ്റി.
പിന്നാലെ വന്ന ട്രയിനിൽ ഉമ്മൻ ചാണ്ടിയും ഹസനും കയറി. തിക്കിത്തിരക്കി ഒരു യാത്ര. ട്രയിൻ പാലാരിവട്ടത്തെത്തിയപ്പോഴേക്കും പ്ലാറ്റ്ഫോമും പരിസരവും പ്രവർത്തകരാൽ നിറഞ്ഞു. എം എൽ എ മാരടക്കം തിരക്കിൽ വലഞ്ഞു. പുറത്തേക്കൊന്നിറങ്ങാൻ വല്ലാതെ പാടുപെട്ടു ഉമ്മൻചാണ്ടി.
പ്രവർത്തകരുടെ തിരക്കിൽ സാധാരണ യാത്രക്കാരും വലഞ്ഞു. പാലാരിവട്ടം മെട്രോ സ്‌റ്റേഷന്റെ പ്രവർത്തനവും അൽപ നേരം നിർത്തിവയ്ക്കേണ്ടി വന്നു.