സ്വപ്നത്തിൽ ഒരിക്കലും പാതിരാജ്യം കാണാൻ പാടില്ല. രാജ്യമല്ല, മുഴുവൻ സാമ്രാജ്യവും സ്വന്തം വരുതിയിൽ വരുന്നതാണു സ്വപ്നത്തിൽ കാണേണ്ടത്. ചില അറുപിശുക്കൻമാർ സ്വപ്നം കാണുന്നതിലും പിശുക്ക് ഉപേക്ഷിക്കാറില്ല.
കാഴ്ചക്കുറവുള്ള പലർക്കും കാണുന്ന സ്വപ്നത്തിന് ഒരു വ്യക്തത ഉണ്ടാവില്ല. ഇതുകൊണ്ടാണു കാഴ്ചക്കുറവുള്ളവർ ഉറങ്ങുമ്പോഴും കണ്ണട ധരിക്കണമെന്ന് ഒഫ്താൽമോളജിസ്റ്റുകൾ ഉപദേശിക്കുന്നത്.
ബിജെപി നിർമിക്കാൻ പോകുന്ന സംസ്ഥാന മന്ദിരത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനും കൂടി സ്ഥലം കരുതണമെന്നു തീരുമാനിച്ചത് ഈ ഉപദേശം മുൻനിർത്തിയാണ്. ഭൂമിക്കു താഴെ രണ്ടു നിലയും പുറത്ത് അഞ്ചു നിലയുമാണു മന്ദിരത്തിൽ ഉണ്ടാവുക. എകെജി സെന്ററിൽ ഭൂമിക്കു താഴെ ഒരു നിലയേ ഉള്ളൂ. അതു ഹ്യൂമൻ ജീനോം പരീക്ഷണശാലയാണ്. ബിജെപി മന്ദിരത്തിൽ അതിനു പുറമേ ബോസോൺ കണികകളുടെ പരീക്ഷണ ശാല കൂടി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അതിനാലാണു ഭൂമിനിരപ്പിൽ നിന്നു താഴെ രണ്ടു നിലവറകൾ സ്ഥാപിക്കുന്നത്.
ഇതൊന്നുമല്ല കെട്ടിടനിർമാണത്തിന്റെ മർമവിദ്യ. കെട്ടിടം പണി പൂർത്തിയാകുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസും കൂടി അതിൽ ഉണ്ടായിരിക്കും. ബിജെപി എന്നാണു കേരളത്തിൽ അധികാരത്തിൽ വരികയെന്നു പാഴൂർ പടിപ്പുരയിൽ പോയാലും കൃത്യമായി ഗണിച്ചു കിട്ടാൻ പ്രയാസമാണ്. എന്നാൽ ഒരിക്കലും വരില്ലെന്നു കണിയാൻമാരും വെറ്റില നോട്ടക്കാരുമൊന്നും ഒരിക്കലും പറഞ്ഞിട്ടുമില്ല.
എന്തെങ്കിലും വശപ്പിശകായ കാരണത്താൽ പാർട്ടി അധികാരത്തിൽ വന്നാൽ അപ്പോൾ സംസ്ഥാന കമ്മിറ്റി ഓഫിസ് ഉടച്ചുവാർക്കുക പ്രയാസമായിരിക്കും. പോരാത്തതിന് അതിനു വൻ ചെലവും വരും. അതുകൊണ്ടാണു കാലേക്കൂട്ടി മുഖ്യമന്ത്രിയുടെ കൂടി ഓഫിസ് ഇവിടെ സ്ഥാപിക്കുന്നത്. ഇതിനെ അത്യാഗ്രഹമെന്നും അഹങ്കാരമെന്നുമൊക്കെ ചിലർ വിശേഷിപ്പിക്കുമായിരിക്കും. എന്നാൽ ഇതിനെ ദീർഘവീക്ഷണമെന്നു പറയുന്നവരുമുണ്ട്. ബാക്കി കാര്യങ്ങൾ കാലം തെളിയിക്കും.
ഫാഷിസപ്പുലിക്ക് ലാടവിദ്യ
ഫാഷിസത്തെ ചെറുക്കാൻ കെപിസിസി കണ്ടുപിടിച്ച ഒറ്റമൂലിയാണ് ഇന്ദിരാ കുടുംബ സംഗമങ്ങൾ. ഫാഷിസം ചില്ലറക്കാരനല്ല. 11–ാം നമ്പർ മീശക്കാരന്റെ വളർത്തുപുലിയാണ്. ഇപ്പോൾ ജർമനിയിൽ പുലിയുടെ വംശം കുറ്റിയറ്റു. എന്നാൽ ഇന്ത്യയിലും കേരളത്തിലും പുലി പെറ്റുപെരുകുകയാണ്.
ഡൽഹിയിൽ നിന്നു മോദിജിയുടെ നേതൃത്വത്തിലും തിരുവനന്തപുരത്തു നിന്നുമാണു ഫാഷിസപ്പുലി മുന്നേറുന്നത്. വന്നുവന്നു ഫാഷിസപ്പുലി ഇന്ദിരാ ഭവന്റെ പടിപ്പുരയ്ക്കു മുന്നിൽ എത്തിയപ്പോഴാണ് അതിനെ നേരിടാനുള്ള പടപ്പുറപ്പാടു തുടങ്ങാൻ എം.എം. ഹസൻജി തീരുമാനിച്ചത്.
പുലിയെ വേണമെങ്കിൽ വെടിവച്ചു വീഴ്ത്താം, കെണിവച്ചു പിടിക്കാം, വിഷം വച്ചു കൊല്ലാം... എന്നാൽ ഇതെല്ലാം 1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാകുമെന്നു തീർച്ചയുള്ളതു കൊണ്ടാണ് ഇന്ദിരാ ഗാന്ധി കുടുംബസംഗമമെന്ന ലാടവിദ്യ കൊണ്ടു പുലിയെ ഓടിക്കാൻ തീരുമാനിച്ചത്.
അതിന്റെ ആദ്യ ഗഡു ഉദ്ഘാടനം ചെയ്തതു കോൺഗ്രസിലെ ശിക്കാരി ശംഭുവായ എ.കെ. ആന്റണിജിയാണ്. ഇക്കാര്യം മാധ്യമങ്ങളിൽ നിന്നു മനസ്സിലാക്കിയ പുലി ഇതിനകം തന്നെ പലായനം തുടങ്ങിയെന്നാണു കേൾക്കുന്നത്.
എങ്ങനെ പലായനം ചെയ്യാതിരിക്കും? കുടുംബസംഗമങ്ങളിൽ പ്രഭാഷണങ്ങൾക്കു പുറമേ ഇന്ദിരാ ഗാന്ധിയെക്കുറിച്ചു കെപിസിസി തയാറാക്കിയ ഹ്രസ്വചിത്രത്തിന്റെ പ്രദർശനം കൂടി ഉണ്ടാകും. പോരാത്തതിന് ഓരോ കുടുംബസംഗമത്തിലും അഞ്ചു തൈകൾ നടും. കാഞ്ഞിരം, ആര്യവേപ്പ്, ചേര്, കരിനൊച്ചി, കൊടിത്തൂവ, മഞ്ഞരളി തുടങ്ങിയവയുടെ തൈകൾക്കായിരിക്കും മുൻഗണന. നാവിൽ തൊട്ടാൽ കയ്ക്കണം, തൊലിയിൽ തൊട്ടാൽ ചൊറിയണം എന്ന ന്യായപ്രകാരമാണ് ഈ തീരുമാനമെടുത്തത്.
എന്തായാലും ഇന്ത്യയിൽ നിന്നു ഫാഷിസം അടിപടലേ അപ്രത്യക്ഷമാകുമെന്നു തീർച്ച. അതിന്റെ ക്രെഡിറ്റ് ഫാഷിസ്റ്റ് വിരുദ്ധ പോരാളിയായ ജനറൽ ഹസൻജിക്കു കൊടുക്കാൻ കോൺഗ്രസുകാരും ചരിത്രകാരൻമാരും തയാറാകണം. അർഹിക്കുന്നവർക്ക്, അർഹമായ ക്രെഡിറ്റ് നൽകുന്ന പതിവു കോൺഗ്രസിൽ പതിവില്ലാത്തതു കൊണ്ടാണ് ഇത്രയും പറയേണ്ടി വന്നത്.
കുമ്മൻജിയും കള്ളവണ്ടിയും
കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയിൽ ആരോ കള്ളവണ്ടി കയറി യാത്ര ചെയ്തുവെന്ന ആരോപണം കടുക്കുകയാണ്. ബഹുമാന്യനായ കുമ്മൻജിയെക്കുറിച്ചാണ് ഇത്തരം കുപ്രചാരണങ്ങൾ നടക്കുന്നത്. ഇതു കേൾക്കുമ്പോൾ തോന്നുക മെട്രോയുടെ കന്നിയാത്രയിൽ പങ്കെടുത്തവരെല്ലാം പണമൊടുക്കി ടിക്കറ്റ് എടുത്താണു യാത്ര ചെയ്തതെന്നാണ്. മോദിജിയും പിണറായി സഖാവുമൊന്നും ടിക്കറ്റ് എടുക്കാൻ ക്യൂ നിൽക്കുന്ന ദൃശ്യങ്ങൾ ചാനലുകളൊന്നും കാണിച്ചിട്ടില്ല. അതുകൊണ്ടു സ്വാഭാവികമായും കുമ്മൻജിക്കും ടിക്കറ്റില്ലാതെ മെട്രോയിൽ കയറാൻ വകുപ്പുണ്ട്.
മുഖ്യമന്ത്രിക്കു പ്രധാനമന്ത്രിയോടൊപ്പം മെട്രോയിൽ യാത്ര ചെയ്യാമെങ്കിൽ കുമ്മൻജിക്കും യാത്ര ചെയ്യാൻ സർവ അവകാശവുമുണ്ട്. അദ്ദേഹമാണു യഥാർഥ പ്രതിപക്ഷ നേതാവും ഭാവി മുഖ്യമന്ത്രിയുമെന്ന് അവകാശപ്പെടുന്നവരുടെ കൂട്ടത്തിൽ ഏറ്റവും മുൻപൻ അദ്ദേഹം തന്നെയാണ്. ഏതായാലും ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് സജ്ജമാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ ഓഫിസ് കൂടി തയാറാക്കുന്നതു നന്നായിരിക്കും. ആദ്യം പ്രതിപക്ഷ നേതാവ്, പിന്നെ മുഖ്യമന്ത്രി എന്നതല്ലേ നാട്ടുനടപ്പ്.
ഇതിനിടയിൽ കുമ്മൻജി കള്ളവണ്ടി കയറിയെന്ന ആരോപണവുമായി ആരെങ്കിലും കോടതിയെ സമീപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ വന്നാൽ ഭാവി മുഖ്യമന്ത്രിയെന്ന പേരിൽ ഒരു തിരിച്ചറിയൽ കാർഡ് ഇപ്പോഴേ സംഘടിപ്പിക്കുന്നത് നന്നായിരിക്കും.
എംഎൽഎക്കല്യാണം ഒരു പണത്തൂക്കം മുന്നിൽ
ഏതു ശരാശരി കമ്യൂണിസ്റ്റുകാരനും ചെയ്യുന്നതിലപ്പുറം ഗീത ഗോപി എംഎൽഎ എന്തെങ്കിലും ചെയ്തതായി ആരെങ്കിലും തെറ്റിദ്ധരിക്കുമെന്നു തോന്നുന്നില്ല. മകളുടെ കല്യാണത്തിന് ഒരു എംഎൽഎ 75 പവൻ നൽകിയതു മഹാപരാധമായി എന്ന സിപിഐ തൃശൂർ ജില്ലാ കൗൺസിലിന്റെ നിഗമനം കേൾക്കുമ്പോൾ തലയ്ക്കകത്ത് ആൾത്താമസമുള്ളവരെല്ലാം പൊട്ടിച്ചിരിക്കും.
രണ്ടു തവണ എംഎൽഎയും ഒരു തവണ നഗരസഭാധ്യക്ഷയുമെല്ലാം ആയിട്ടുള്ള ഗീത ഗോപി ചുരുങ്ങിയതു നാലഞ്ചു കിലോയെങ്കിലും മകളുടെ കല്യാണത്തിനു നൽകണമായിരുന്നു എന്നാണു കാര്യവിവരമുള്ളവർ പറയുന്നത്. എംഎൽഎക്കല്യാണമാണ് എന്നറിഞ്ഞാൽ നാട്ടിലുള്ളവർ മിക്കവാറുമെല്ലാവരും ഒരു പണത്തൂക്കം സ്വർണമെങ്കിലും നൽകാതിരിക്കില്ല. ഒരു നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം നോക്കിയാൽ കിട്ടാവുന്ന പവൻ 75 അല്ലെന്ന് ആർക്കാണറിയാത്തത്? വോട്ടർമാർ തരുന്ന സമ്മാനങ്ങൾ വേണ്ടെന്നു പറഞ്ഞാൽ അഹമ്മതിയാണെന്നേ നാട്ടുകാർ പറയൂ.
പോരാത്തതിനു കട്ടൻചായയുടെയും പരിപ്പുവടയുടെയും കാലം എന്നെന്നേക്കുമായി അസ്തമിച്ചെന്നു പാർട്ടി എംപി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ലോക്സഭയിൽ ആണും പെണ്ണുമായി പാർട്ടിയുടെ ഏക തരിയായ ജയദേവൻ സഖാവാണ് അതു പറഞ്ഞത്. ദിനേശ് ബീഡിയുടെ കാലം കഴിഞ്ഞോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
മകളുടെ കല്യാണത്തിനു വെറും 75 പവൻ മാത്രം കൊടുത്തു കേരളത്തിലെ എംഎൽഎമാരുടെ വില ആഭ്യന്തര, വിദേശ വിപണികളിൽ ഇടിച്ചുവെന്ന് ആരോപിച്ചു ഗീത ഗോപിക്കെതിരെ ആരെങ്കിലും അവകാശലംഘന നോട്ടിസ് കൊടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പാർട്ടിയിൽ നിന്നു പരസ്യശാസന മാത്രമേ കിട്ടിയിട്ടുള്ളൂ. നിയമസഭയിൽ നിന്നു കഠിനതടവു കിട്ടിയാലും അത്ഭുതപ്പെടാനില്ല.