അവധി കഴിഞ്ഞ് തിരിച്ചെടുത്തുന്ന ജേക്കബ് തോമസ് ഐഎംജി ഡയറക്ടറാകും. വിജിലൻസ് ഡയറക്ടറായിരിക്കെ സർക്കാർ നിർദേശപ്രകാരമാണ് ജേക്കബ് തോമസ് അവധിയില്‍ പോയത്. പുതിയ പദവിയിൽ ചുമതലയേൽക്കുമോ എന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയിട്ടില്ല. ജൂൺ 30 ന് ഡി.ജി.പി സെൻകുമാർ വിരമിച്ച ശേഷം പൊലീസ് സേനയിൽ സമഗ്ര അഴിച്ചുപണിയുണ്ടായേക്കും.
വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഇനി ഐ.എം.ജി ഡയറക്ടറാകും.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്ന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റില്‍ ചിലപ്പോഴെങ്കിലും സര്‍ക്കാരിന്റെ അപ്രീതിക്ക് ഇരയായിട്ടുള്ളവരാണ് ഡയറക്ടര്‍മാരായിട്ടുള്ളത്. നേരത്തെ ടി.പി.സെൻകുമാറിന് സർക്കാർ നൽകിയ പദവിയും ഐ.എം.ജി ഡയറക്ടരുടേതായിരുന്നു. പിന്നീട് സുപ്രീംകോടതി ഉത്തരവിലാണ് സെൻകുമാർ പൊലീസ് മേധാവിയായി പുനർ നിയമനം നേടിയത്.വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ട പ്രകാരമാണു കഴിഞ്ഞ ഏപ്രിൽ ഒന്നിനു ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചത്. തുടർന്ന് ലോക്നാഥ് ബഹ്റയ്ക്ക് വിജിലൻസ് ഡയരക്ടറുടെ ചുമതലയും നൽകി.ഇതിനിടയിൽ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ടി.പി.സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചപ്പോൾ ബഹ്റയെ വിജിലൻസ് ഡയറക്ടറുമാക്കി. സർക്കാർ നിർദേശ പ്രകാരമെടുത്ത രണ്ടുമാസത്തേയും 17 ദിവസത്തേയും അവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇതിനിടെ പദവിയിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിയ്ക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനും കത്തും നൽകി. ടി.പി.സെൻകുമാർ കഴിഞ്ഞാൽ നിലവിൽ സംസ്ഥാന കേഡറിൽ മുതിർന്ന ഡിജിപിയാണ് ജേക്കബ് തോമസ്. 30 ന് സെൻകുമാറിന്റെ കാലാവധി തീരുന്നതോടെ പൊലീസിലെ സമഗ്ര അഴിച്ചുപണിയ്ക്കാണ് സർക്കാർ തീരുമാനം.
ഹൈദ്രാബാദിലും ,വിശാഖ പട്ടണത്തും പാർട്ടി പരിപാടികളിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി യാത്രതിരിക്കും മുമ്പാണ് തീരുമാനമെടുത്തത്. അവധി കഴിഞ്ഞ് നാളെ ജേക്കബ് തോമസ് സർവീസിൽ പ്രവേശിക്കാനിരിക്കെയാണ് സർക്കാർ തീരുമാനം.