പുതുവൈപ്പിൽ പൊലീസ് നടത്തിയത് നരനായാട്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സാധാരണ ലാത്തി പ്രയോഗിക്കാറുള്ള പൊലീസ്, പക്ഷെ ഇവിടെ കുട്ടികള്‍ അടക്കമുള്ളവരെ മാരകമായി മർദിക്കുകയായിരുന്നു. സമരമുഖത്ത് ഉണ്ടായിരുന്ന ഇരുപത്തിയെട്ടുകാരൻ സൈനുദ്ദീന്റെ രണ്ട് കൈയ്യും പൊലീസ് അടിച്ചൊടിച്ചു. എറണാകുളം ജനറൽ ആശൂപത്രിയിൽ കണ്ട കാഴ്ചകള്‍.
ചങ്കുറപ്പോടെ, എന്നാൽ തികഞ്ഞ സംയമനത്തോടെ പൊലീസ് മർദനത്തെ ചെറുക്കാൻ ശ്രമിച്ച ചെറുപ്പക്കാരനാണ് എംഎ സൈനുദീൻ. ഇക്കണ്ട പൊലീസ് നടപടിയുടെ ബാക്കിപത്രം അന്വേഷിച്ച ഞങ്ങള്‍ പിന്നെ സൈനുദീനെ കണ്ടെത്തിയത് ജനറൽ ആശൂപത്രിയിലെ ഓർത്തോ വാർഡിലാണ്.
വെൽഡിങ് തൊഴിലാളിയായ പ്രശാന്ത് പൊലീസ് ഓടിച്ചപ്പോൾ ഓടി. എന്നാല്‍ വിടാതെ പിന്നാലെയെത്തിയവർ കാൽ അടിച്ചുപൊട്ടിച്ചു. പുറമെയുള്ള പരുക്ക് മാത്രമല്ല, ഉള്ളിൽ അസ്ഥിക്കും സാരമായ പൊട്ടലുണ്ട്.
വൈപ്പിൻകരയിലെ തന്നെ വി.ജെ.വിനു. കൂലിവേല ചെയ്താണ് ജീവിതം അടുത്തെങ്ങും ജോലിക്ക് പോകാനാകാത്ത വിധമാണ് കൈയ്യിലെ പൊട്ടൽ. കൂടാതെ തലയും അടിച്ചുപൊട്ടിച്ചു. പതിമൂന്ന് വയസു മാത്രമുള്ള ഗൗതം കൃഷ്ണ ഈ പ്രായത്തിലേ പൊലീസ് മുറ അനുഭവിച്ച് തന്നെ അറിഞ്ഞു. കാലിൽ പൊട്ടലുണ്ടോയെന്ന് സംശയമുണ്ട്. നിലത്ത് കുത്താനാകാത്ത വേദനയായിരുന്നു.
ഈ മട്ടില്‍ പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞു കഴിഞ്ഞ ദിവസം എറണാകുളം ജനറൽ ആശൂപത്രിയിലെ വാർഡുകൾ. സർക്കാർ വാഹനങ്ങൾ കത്തിച്ചും പൊലീസുകാരെ ബോംബെറിഞ്ഞും തലസ്ഥാനത്ത് നടക്കുന്ന സ്ഥിരം സമരങ്ങളെപ്പോലും പൊലീസ് ഈ വിധം നേരിടാറില്ല. അവർക്കുള്ള രാഷ്ട്രിയ പിന്തുണ വൈപ്പിൻകരക്കാരുടെ സമരത്തിന് ഇല്ലാതെ പോയി എന്നതാണോ വ്യത്യാസം. മറുപടി പറയേണ്ടത് പൊലീസിനെ നിയന്ത്രിക്കുന്നവരാണ്. പുതുവൈപ്പിൽ അടുത്തടുത്ത ദിവസങ്ങളിലുണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ച് ഭരണകക്ഷിയിലെ പ്രമുഖരും ആശയക്കുഴപ്പത്തിലാണ്.