പകര്‍ച്ചപ്പനി ആശങ്കകള്‍ക്കിടെ അനിശ്ചിതകാലസമരത്തിനൊരുങ്ങി നഴ്സുമാരുടെ സംഘടന. മികച്ച സേവന വേതന വ്യവസ്ഥകൾ നൽകാനുള്ള ഉത്തരവുകൾ നടപ്പാക്കാൻ മാനേജ്മെന്റുകൾ തയാറായില്ലെങ്കിൽ സംസ്ഥാന വ്യാപക സമരത്തിന് ഒരുങ്ങുകയാണ് യു.എൻ.എ. ആദ്യപടിയായി തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ നാളെ മുതൽ സമരം തുടങ്ങും. അത്യാഹിത വിഭാഗം ഒഴികെ ഐ.പി, ഒ.പി മേഖലയിലെ ജീവനക്കാർ പൂർണമായും പണിമുടക്കും.
സംസ്ഥാനത്ത് പനിപടരുന്നതിനിടെ നഴ്സുമാരുടെ അനിശ്ചിതകാല സമരത്തിനും കളമൊരുങ്ങുകയാണ്. അതിന്റെ ആദ്യപടിയെന്ന നിലയിലാണ് തൃശൂർ ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജുകളിലടക്കം അമ്പതോളം ആശുപത്രികളിൽ തിങ്കളാഴച മുതൽ പണിമുടക്ക് നടത്താൻ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ തീരുമാനിച്ചത്. സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർക്ക് സർക്കാർ ആശുപത്രിയിലേതിന് തുല്യമായ വേതനം നൽകണമെന്ന സുപ്രീംകോടതി വിധിയും വിവിധ സർക്കാർ കമ്മീഷനുകൾ നിർദേശിച്ച സേവന വേതന വ്യവസ്ഥകളും നടപ്പിലാക്കാൻ മാനേജ്മെന്റുകൾ തയാറാകാത്തതാണ് സമരത്തിന് നിർബന്ധിതരാക്കിയതെന്ന് യു.എൻ.എ വിശദീകരിക്കുന്നു.
തിങ്കളാഴ്ച രാവിലെ മുതൽ തൃശൂരിലെ ആശുപത്രികളിലെ ഒ.പി, ഐ.പി മേഖലകളിലെ നഴ്സമുകാർ ജോലി ബഹിഷ്കരിക്കും. എന്നാൽ അത്യാഹിത വിഭാഗത്തിന്റെയും നിലവിൽ അഡ്മിറ്റായിരിക്കുന്ന രോഗികളുടെ പരിചരണവും മുടങ്ങാതിരിക്കാനായി ഏതാനും നഴ്സുമാർ ശമ്പളം വാങ്ങാതെ സമരദിവസം ജോലിക്കെത്തും. 27ന് സർക്കാർ മാനേജ്മെന്റിന്റെയും നഴ്സുമാരുടെയും ചർച്ച വിളിച്ചിട്ടുണ്ട്. അത് വിജയിച്ചില്ലങ്കിൽ സംസ്ഥാനത്തെ 150ലേറെ ആശുപത്രികളിലും പണിമുടക്കാനും തീരുമാനിച്ചു.