പകര്‍ച്ചപ്പനി തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണപരാജയമെന്ന് പ്രഖ്യാപിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുക്കുന്നതായി പ്രതിപക്ഷം. ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് കുറ്റം പറയുകയല്ല വേണ്ടതെന്ന് മന്ത്രി കെ. കെ ശൈലജ പ്രതികരിച്ചു. പിന്നാലെ മാലിന്യ നിർമാർജനത്തിലെ വീഴ്ച സമ്മതിച്ച മുഖ്യമന്ത്രി വിഷയത്തിന്റെ ഗൗരവമുൾക്കൊണ്ട് ജനങ്ങൾ ഒന്നാകെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്നും അഭ്യർഥിച്ചു.
രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് ആശങ്ക അറിയിച്ച രമേശ് ചെന്നിത്തല പനി പ്രതിരോധത്തിൽ സർക്കാർ പൂർണ്ണ പരാജയമെന്ന് കുറ്റപ്പെടുത്തി. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലെന്നു വിമർശിച്ച ചെന്നിത്തല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചു.
തുടർന്ന് അദ്ദേഹം കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ജനറല്‍ ആശുപത്രിയിലെത്തി. ഒന്നിച്ച് നില്‍ക്കേണ്ട സമയത്ത് കുറ്റം പറയുകയല്ല വേണ്ടതെന്ന് മന്ത്രി കെ. കെ ശൈലജ പ്രതിപക്ഷനേതാവിന് മറുപടി നല്കി.
ശുചീകരണ പ്രവർത്തനങ്ങൾക്കായി ജനങ്ങൾ ഒന്നാകെ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. മാലിന്യ നിർമ്മാർജനത്തിൽ വീഴ്ചയുണ്ടായതാണ് പനി പടരാൻ കാരണമെന്ന് സമ്മതിച്ച മുഖ്യമന്ത്രി, രാഷ്ടീയ പാർട്ടികളും തദ്ദേശ സ്ഥാപനങ്ങളും സാംസ്കാരിക സംഘടനകളും എല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണത്തിൽ പങ്കാളികളാകണമെന്നും പറഞ്ഞു. പനി ബാധിച്ചവർക്ക് ചികിൽസ ലഭ്യമാക്കാൻ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ന്യായീകരണങ്ങളും അവകാശ വാദങ്ങളും നിരത്തുമ്പോഴും ഉയരുന്ന പനിമരണങ്ങൾ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കും.