കേരള രാഷ്ട്രീയത്തെ ‘മദ്യത്തിൽ മുക്കിയ’ ബിജു രമേശ് മദ്യക്കച്ചവടത്തിൽ നിന്നു പിന്നോട്ട്; ഇനിയുള്ള കാലം നിലവിലുള്ള ബീയർ–വൈൻ പാർലറുകളുമായി മുന്നോട്ട്. മദ്യനയം വന്നതോടെ ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബേക്കറി ജംക്‌ഷനിലെ ഇന്ദ്രപുരിക്കും സ്റ്റാച്യുവിലെ മൗര്യ രാജധാനിക്കും ബാർ ലൈസൻസ് ലഭിക്കും.
അതിനുള്ള നടപടികളെക്കുറിച്ച് ആലോചിക്കാൻ മാനേജർമാർ സമീപിച്ചപ്പോൾ ബിജു പ്രഖ്യാപിച്ചു, ‘ഇനി മദ്യക്കച്ചവടത്തിനില്ല.’ സ്വയം തീരുമാനിച്ചാണു മദ്യക്കച്ചവടത്തിൽ നിന്നു പിന്മാറുന്നതെന്നു ബിജു പറഞ്ഞു. ഹോട്ടലുകൾ ആരംഭിച്ച അച്ഛൻ രമേശൻ കോൺട്രാക്ടർ ഒരിക്കലും ബാർ ലൈസൻസ് എടുത്തിരുന്നില്ല. 28 വർഷം മുൻപാണു ബിജു മദ്യക്കച്ചവടത്തിന് ഇറങ്ങുന്നത്. അതിനുമുൻപും ശേഷവും കുടുംബത്തിൽ ആരും മദ്യവ്യാപാരം നടത്തിയിട്ടില്ല. മദ്യക്കച്ചവടം നല്ലതല്ലെന്നു മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ ഉപദേശിച്ചതും ബിജു ഓർക്കുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്തു കെ.എം. മാണിക്കെതിരെ ബിജു ഉന്നയിച്ച ബാർ കോഴ വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. ബീയർ–വൈൻ പാർലറുകൾ തുടരും. തൊഴിലാളികളുടെ തൊഴിൽ ഉറപ്പാക്കാമെന്നു രേഖാമൂലം സമ്മതിച്ചാണു ബീയർ–വൈൻ പാർലർ ലൈസൻസുകൾ നേടിയത്. ഇതു വേണ്ടെന്നുവച്ചാൽ തൊഴിലാളികളെ പിരിച്ചുവിടേണ്ടിവരും. കിഴക്കേക്കോട്ടയിലെ രാജധാനി ഹോട്ടലിൽ ത്രീ സ്റ്റാർ സൗകര്യം ഒരുക്കി. പദവി ലഭിക്കാൻ ഉടൻ അപേക്ഷ നൽകും.
ഈഞ്ചയ്ക്കലിനു സമീപം പല്ലവ ത്രീസ്റ്റാർ ആയി. ഉള്ളൂർ പാർക് രാജധാനിയും വഴുതക്കാട് ചാലൂക്യയും ത്രീ സ്റ്റാർ ആക്കും. തമ്പാനൂർ ചോള വൈകാതെ പൊളിക്കും. ഒരേക്കറോളം സ്ഥലമുള്ള ഇവിടെ പഞ്ചനക്ഷത്ര ഹോട്ടലിനുള്ള പ്ലാനാണു തയാറാക്കിയിരിക്കുന്നത്. ത്രീ സ്റ്റാർ ലഭിച്ചാൽ രാജധാനിയിൽ ബാർ തുറക്കാൻ തടസ്സമില്ല. എന്തായാലും ഒന്നിലും ബാർ ഉണ്ടാകില്ലെന്നു ബിജു. കന്യാകുമാരിയിൽ നിർമാണം നടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലും ബാർ വേണ്ടെന്നു വച്ചു. കവടിയാർ വിൻസർ കാസിൽ ഫോർ സ്റ്റാർ ആണെങ്കിലും ദേശീയപാത പ്രശ്നത്തിൽ ബാറിനു അനുമതിയില്ല.