ജി.എസ്.ടി നടപ്പിലാക്കുന്നത് മാറ്റിവയ്ക്കണമെന്ന് വ്യാപാരികൾ. റജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് പതിനഞ്ചുദിവസത്തെ സമയംകൂടി നൽകണമെന്നാണ് അവരുടെ ആവശ്യം. സ്റ്റോക് ക്ലിയർ ചെയ്യാതെ ജി.എസ്.ടി നടപ്പാക്കിത്തുടങ്ങിയാൽ വിലക്കയറ്റമുണ്ടാകുമെന്നും വൻനഷ്ടത്തിനിടയാക്കുമെന്നുമാണ് വ്യാപാരികൾ പറയുന്നത്.
വ്യാഴാഴ്ചയാണ് വ്യാപാരികളുടെ ജി.എസ്.ടി റജിസ്ട്രേഷനുള്ള സമയം അവസാനിച്ചത്. സംസ്ഥാനത്ത് ഇതുവരെ 74 ശതമാനം വ്യാപാരികൾ റജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ബാക്കിയുള്ളവർക്കുകൂടി റജിസ്ട്രേഷനുള്ള സമയം നൽകണമെന്നാണ് ആവശ്യം. സ്റ്റോക് സ്റ്റേറ്റ്മെന്റ് തയ്യാറാക്കാൻ ഈ മാസം 30 വരെയെങ്കിലും സമയം വേണം. നിലവിലുള്ള ചരക്കിന്റെ നികുതിയടച്ചതാണ്. ഇതിനുമേൽ ജി.എസ്.ടി കൂടി പ്രാബല്യത്തിലായാൽ വിലക്കയറ്റമുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു.
വിലക്കയറ്റം ഡിമാന്റ് കുറയ്ക്കുമെന്നും വ്യാപാരമേഖലയ്ക്ക് നഷ്ടം വരുത്തുമെന്നും ഇവർ പറയുന്നു. ഇതുവരെ ജി.എസ്.ടി പാസാക്കാത്ത സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന് മേൽ സമ്മർദം ചെലുത്തണമെന്നാണ് ആവശ്യം. എന്നാൽ റജിസ്ട്രേഷൻ കാലാവധി പലതവണ നീട്ടിനൽകിയതാണെന്ന് നികുതിവകുപ്പ്്അധികൃതർ ചൂണ്ടിക്കാണിക്കുന്നു.