കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തിയ മെട്രോ യാത്രയെ ചൊല്ലി വാക്പോര്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുമ്മനത്തിന്റെ പേര് നേരിട്ട് പരാമർശിക്കാതെ പട്ടികയിൽ നേരത്തെ ഇല്ലാതിരുന്ന ‘ഒരാൾ’ എന്നാണ് പറഞ്ഞത്. ഇതിനു മറുപടിയുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ രംഗത്തെത്തി. കുമ്മനം രാജശേഖരന്റെ പേര് പറഞ്ഞാണ് സുരേന്ദ്രൻ മറുപടി നൽകുന്നത്. സമൂഹമാധ്യമത്തിലൂടെയാണ് നേതാക്കളുടെ പ്രതികരണങ്ങൾ.
കൊച്ചി മെട്രോ നാട മുറിക്കൽ ചടങ്ങിലും, ഉദ്ഘാടന യാത്രയിലും നേരത്തെ തയാറാക്കിയ പട്ടികയിൽ ഇല്ലാത്ത ഒരാൾ കടന്നു കയറുന്നത് അതീവ സുരക്ഷാ വീഴ്ച്ചയാണ് എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത്. എസ്പിജി അത് പരിശോധിക്കേണ്ടതാണ്. സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോ മാൻ ഇ.ശ്രീധരനെയുമടക്കം വേദിയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പൂർണമായും ഔദ്യോഗികമായ പരിപാടിയിൽ ഇടിച്ചു കയറാൻ അനുവദിച്ചത്. പ്രതിപക്ഷ നേതാവിനെ പോലും അനുവദിക്കാത്ത യാത്രയിലാണ് ഇതെന്ന് ഓർക്കണം. ഇ.ശ്രീധരൻ, ഗവർണർ, പ്രതിപക്ഷ നേതാവ് എന്നിവർക്ക് സംസാരിക്കാൻ അവസരം നൽകണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും അനുവദിക്കാത്തതും, ഈ കടന്നുകയറലും ചേർത്ത് കാണണം. സ്ഥലം എംഎൽഎ പി.ടി. തോമസിനെ ഉൾപ്പെടുത്താൻ തയാറായില്ലെന്നും കടകംപള്ളി സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
‘ഔചിത്യമര്യാദ ഇല്ലായ്മ മാത്രമല്ല ഇത്, സുരക്ഷാവീഴ്ച്ചയായി തന്നെ കണക്കാക്കണം. ഇതാദ്യമായല്ല പ്രധാനമന്ത്രി കേരളം സന്ദർശിക്കുന്നത്. അന്നൊന്നും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ഞാൻ പങ്കെടുത്ത മറ്റൊരു വേദിയിലും ഇതേ വ്യക്തി യാതൊരു കാര്യവുമില്ലാതെ ഇരിക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമല്ല ഇവിടെ പറയുന്നത്. ബ്ലൂ ബുക്ക് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങളും കർശനമായ പ്രോട്ടോക്കോൾ വ്യവസ്ഥകളും പാലിക്കപ്പെടേണ്ടതാണ്. അത് ലംഘിക്കുന്നവർ രാജ്യത്തെ ഭരണ സംവിധാനത്തെയാണ് അപമാനിക്കുന്നത്– മന്ത്രി കടകംപള്ളി വ്യക്തമാക്കി.
എന്നാൽ, പ്രധാനമന്ത്രിയുടെ സുരക്ഷ നോക്കാൻ എസ്പിജിക്കറിയാം അതിന് കടകംപള്ളി വേവലാതിപ്പെടേണ്ടെന്ന മറുപടിയുമായാണ് കെ. സുരേന്ദ്രൻ തിരിച്ചടിച്ചത്. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആരൊക്കെ പങ്കെടുക്കണം എന്നു തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഒാഫിസ് ആണ്. വിവരക്കേട് പറയുന്നതിന് ഒരതിരുണ്ട്. മുഖ്യമന്ത്രിയോടൊപ്പം പി. രാജിവിനെ ഇരുത്തി യാത്ര ചെയ്യുകമാത്രമല്ല പിആർഡി നൽകിയ പരസ്യത്തിൽ കൂടെ ഇരുത്തിയവരാണ് പ്രോട്ടോക്കോളിനെക്കുറിച്ച് പ്രസംഗിക്കുന്നത്. ഇത് ഒരു തരം മനോരോഗമാണ്. പണ്ട് മോദിയോട് കാണിച്ചത് ഇപ്പോൾ കുമ്മനത്തിനോട് കാണിക്കുന്നു എന്നു മാത്രം. കടകംപള്ളിയേക്കാൾ ഭേദം എം.എം.മണിയാണെന്ന് തോന്നിപ്പോകുന്നുവെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിച്ചു.