ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ ഹർജി. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നു കാണിച്ചാണ് പെൺകുട്ടി തിരുവനന്തപുരം പോക്സോ കോടതിയെ സമീപിച്ചത്. അതേസമയം പെണ്‍കുട്ടിക്ക് ബ്രെയിന്‍ മാപ്പിങ്ങും നുണപരിശോധനയും നടത്തണമെന്നാവശ്യപ്പെട്ട് പൊലീസും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പെൺകുട്ടിയുടെ തുടർച്ചയായി മൊഴി മാറ്റൽ ചൂണ്ടികാണിച്ചാണ് പൊലീസ് നടപടി
പൊലീസ് താൻ പറയാത്ത മൊഴി എഴുതി ചേർത്തതെന്നാണ് പെൺകുട്ടിയുടെ പ്രധാന ആരോപണം. സംസ്ഥാന പൊലീസ് അന്വേഷിച്ചാൽ യഥാർഥ വിവരങ്ങൾ പുറത്തുവരില്ലെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ പറയുന്നു.ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കാനരിക്കെയാണ് പുതിയ അന്വേഷണാവശ്യവുമായി പെൺകുട്ടി കോടതിയെ സമീപിച്ചത്. അതേസമയം പെൺകുട്ടിയ്ക്കെതിരെ പൊലീസും കോടതിയെ സമീപിച്ചു. തുടർച്ചയായി മൊഴിമാറ്റുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും പെൺകുട്ടിയെ ബ്രെയിൻ മാപ്പിങിനും പോളിഗ്രാഫ് ടെസ്റ്റിനും വിധേയമാക്കണമെന്നുമാണ് ആവശ്യം. കൂടാതെ നേരത്തെ മജിസട്രേറ്റിനു നൽകിയ മൊഴി പെൺകുട്ടി തന്നെ നിരസിച്ചതുകൊണ്ട് ഒരിക്കൽ കൂടി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.കാമുകൻ അയ്യപ്പദാസാണ് ആക്രമണത്തിനു പിന്നിലെന്ന് ആദ്യം അഭിഭാഷകന് നൽകിയ കത്തിൽ പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ അയ്യപ്പദാസിന്റെ ഗൂഢാലോചനയുടെ ഫലമായി താനാണ് ഗംഗേശാനന്ദയെ ആക്രമിച്ചതെന്ന് ഫോൺ സംഭാഷണത്തിൽ നിലപാട് മാറ്റിയിരുന്നു.അതേസമയം ഗംഗേശാനന്ദയുടെ റിമാൻഡ് കാലാവധി ജൂലൈ ഒന്നുവരെ നീട്ടി.