സംസ്ഥാനത്ത് വീണ്ടും പനിമരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഗര്‍ഭിണി മടപ്പള്ളി സ്വദേശിനി നിഷയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ വർഷം പകർച്ചവ്യാധികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം 119 ആയി ഉയർന്നു. ചികിൽസാ സംവിധാനങ്ങളുടെ അപര്യാപ്തത കാരണം നരക യാതന അനുഭവിക്കുകയാണ് രോഗികൾ.
പനി ബാധിതരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ് ആശുപത്രികൾ, പലയിടങ്ങളിലും ഒപികൾ തുടങ്ങി മണിക്കൂറുകളായിട്ടും ഡോക്ടർമാരുടെ ഒഴിഞ്ഞ കസേരകൾ...പൊട്ടിത്തെറിക്കുന്ന രോഗികൾ...പനി ബാധിതരുടെ എണ്ണത്തിൽ ഒന്നാമതുള്ള തലസ്ഥാന കാഴ്ചകളാണിത്..
ആശുപത്രി ജീവനക്കാർക്കും പനിയാണ്.പക്ഷേ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. ഈ വർഷം ഇന്നലെ വരെ പനിബാധിച്ച് സർക്കാർ ആശുപത്രികളിൽ മാത്രം ചികിൽസ തേടിയത് പതിനൊന്നേമുക്കാൽ ലക്ഷം പേർ. ആറായിരത്തി എണ്ണൂറ്റി എട്ട് പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 23000 ലേറെപ്പേർക്ക് രോഗം സംശയിക്കുന്നു.
നൂറു കണക്കിന് പകർച്ചപ്പനി ബാധിതർ ക്യൂനില്ക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി ഒപിയിലാണ് കൂത്താടികൾ വളരുന്ന ഈ വെള്ള ടാങ്ക്. ഇതുപോലെ പ്രതിരോധ, ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജിതമെന്നു പറയുമ്പോഴും അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുകയാണ് ഉയരുന്ന പനി മരണങ്ങളും.