സ്വാശ്രയ എൻജിനീയറിങ് കോളജ് മാനേജ്മെന്റുകളും സർക്കാരുമായി കരാർ ഒപ്പുവെച്ചു. ഇത് അനുസരിച്ച് 50 ശതമാനം സീറ്റിൽ കുറഞ്ഞ ഫീസിൽ പഠിക്കാനാകും. ചിലകോളജുകൾ വിദ്യാർഥികൾക്ക് സ്്ക്കോളർഷിപ്പ് നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
102 സ്വാശ്രയ എൻജിനീയറിങ് കോളജുകളും സർക്കാരുമായാണ് ഫീസും സീറ്റും സംബന്ധിച്ച് ധാരണയായത്. ഒരു വർഷത്തേക്കാണ് കരാറിന്റെ കാലാവധി. ഇതനുസരിച്ച് 50 ശതമാനം സീറ്റുകള്‍ സർക്കാരിന് കൈമാറും. ഇതിൽ 25 ശതമാനം സീറ്റിൽ കുറഞ്ഞഫീസായ 50,000 രൂപ നൽകിയാൽ മതി. അവശേഷിക്കുന്ന 25 ശതമാനം സർക്കാർ സീറ്റിൽ 75,000 രൂപയാണ് ഫീസ്. മെറിറ്റ് സീറ്റുകളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സ്്ക്കോളഷിപ്പ് നൽകാൻ പല മാനേജ്മെന്റുകളും തയ്യാറായിട്ടുണ്ട്.
ഈ കോളജുകളുടെ പട്ടിക പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിക്കും. 35 ശതമാനം മാനേജ്മെന്റ് സീറ്റിൽ 99,000 രൂപ വരെയാണ് ഫീസ്. ഇത് കുറക്കാൻ മാനേജ്മെന്റുകൾക്ക് അവകാശമുണ്ട്. എൻ.ആർ.ഐ സീറ്റുകൾ 15 ശതമാനമാണ്. ഇതിൽ 1.75 ലക്ഷമാണ് ഫീസ്. മാനേജ്മെന്റുകൾക്ക് വേണമെങ്കിൽ ഒന്നരലക്ഷം ഡിപ്പോസിറ്റ് വാങ്ങാം. കോഴ്സ് ഉപേക്ഷിച്ചു പോകുന്ന വിദ്യാർഥികൾ മുഴുവൻ ഫീസും പിഴയായി നൽകണമെന്ന വ്യവസ്ഥ മാറ്റണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. മാനേജ്മെന്റ് അസോസിയേഷൻ അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴ്സ് നിറുത്തി പോകുന്നവരിൽ നിന്ന് ചെറിയ തുകമാത്രമെ ഈടാക്കാവൂ എന്നതാണ് സർക്കാർ നിലപാട്.