സ്വാമി ഗംഗേശാനന്ദ ചതിച്ചിട്ടില്ലെന്നും സ്വാമിയുമായി ലൈംഗികബന്ധമുണ്ടായിട്ടില്ലെന്നും വെളിപ്പെടുത്തുന്ന പെൺകുട്ടിയുടെ ഫോൺ സംഭാഷണം പുറത്ത്. പെൺകുട്ടി അഭിഭാഷകനുമായി നടത്തിയ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, ടെലിഫോൺ സംഭാഷണവും അഭിഭാഷകൻ മുഖേന ഇന്നലെ കോടതിയിൽ സമർപ്പിച്ച കത്തും തമ്മിൽ പൊരുത്തക്കേടുണ്ട്.
പെൺകുട്ടിയും അഭിഭാഷകനും തമ്മിൽ നടന്ന ഫോൺ സംഭാഷണത്തിൽനിന്ന്
‘‘സ്വാമിയും അമ്മയും തമ്മിലും ബന്ധമില്ല. കാമുകൻ അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ് കേസുണ്ടായത്. രണ്ടു ദിവസം മുൻപ് അയ്യപ്പദാസ് കത്തി കൊണ്ടുവന്നു തന്നു. ഇരുട്ടത്ത് കത്തിയെടുത്ത് വീശാൻ പറഞ്ഞതും അയ്യപ്പദാസ് തന്നെയാണ്. സംഭവശേഷം പൊലീസിനെ അറിയിക്കാൻ പറഞ്ഞതും അയ്യപ്പദാസാണെന്നും പെൺകുട്ടി പറയുന്നു.
സ്വാമിയുടെ ഒപ്പമിരുന്നപ്പോൾ കത്തിയെടുത്ത് ചെറുതായി വീശുകയായിരുന്നു. വയറിൽ ചെറിയ മുറിവുണ്ടായെന്നേ കരുതിയുള്ളൂ. ലിംഗം 90 ശതമാനം മുറിയാൻ മാത്രം ഒന്നും ചെയ്തില്ല. സ്വാമിയെ മനഃപൂർവം മുറിവേൽപ്പിച്ചതല്ല. പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നൽകിയത്.’’
ലൈംഗിക പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചുവെന്നായിരുന്നു കേസ്. തന്റെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്നു വെളിപ്പെടുത്തി പെൺകുട്ടി എഴുതിയ കത്ത് കോടതിയിൽ വ്യാഴാഴ്ച ഹാജരാക്കിയിരുന്നു.
കത്തിൽ പറയുന്നതിങ്ങനെ: ഗംഗേശാനന്ദ മകളെ പോലെയാണു തന്നെ കണ്ടിരുന്നത്. പതിനാറു വയസ്സ് മുതൽ പീഡിപ്പിക്കുന്നുവെന്ന ആരോപണം പൊലീസ് മൊഴിയിൽ എഴുതിച്ചേർത്തതാണ്. തനിക്കും കുടുംബത്തിനുമെന്ന പോലെ അയ്യപ്പദാസിനെ ഗംഗേശാനന്ദയ്ക്കും പരിചയമുണ്ട്. ഗംഗേശാനന്ദ പണം അപഹരിക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ച് അയ്യപ്പദാസ് തന്നെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചു.
ഗൂഢാലോചനയുടെ ഭാഗമായി സമീപവാസിയായ എഡിജിപി: ബി.സന്ധ്യയുമായി ബന്ധപ്പെടാനും കാര്യങ്ങൾ പറയാനും അയ്യപ്പദാസ് ആവശ്യപ്പെട്ടു. സംഭവദിവസം കത്തി നൽകിയതും ജനനേന്ദ്രിയം മുറിക്കാൻ തന്നോട് നിർദേശിച്ചതു അയ്യപ്പദാസാണ്. എന്നാൽ, രാത്രി ഗംഗേശാനന്ദയുടെ അടുത്തു പോയെങ്കിലും തനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
പിന്നീട്, ഗംഗേശാനന്ദയുടെ നിലവിളി കേട്ടു താൻ വീടിനു പുറത്തക്ക് ഓടുകയായിരുന്നു. ബി.സന്ധ്യയുടെ വീട്ടിലെത്തി കോളിങ് ബെൽ അമർത്തിയെങ്കിലും തുറക്കാത്തതിനാൽ പൊലീസ് കൺട്രോൾ റൂമിലേക്കു വിളിച്ചു. പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കഥ മൊത്തം തകിടം മറിയുകയായിരുന്നു. മൊഴി പലതവണ പൊലീസ് തിരുത്തിയെഴുതി.
തന്നെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ സമയത്താണ് ഉദ്യോഗസ്ഥർ മൊഴി എഴുതിയത്. തിരിച്ചെത്തിയപ്പോൾ ഒപ്പ് രേഖപ്പെടുത്തുക മാത്രമായിരുന്നു. അതേ ദിവസം തന്നെ, പൊലീസ് ഉദ്യോഗസ്ഥർ മാറി മാറി തന്നെ കണ്ടു കെട്ടിച്ചമച്ച കഥ അംഗീകരിക്കാനും അമ്മയും ഗംഗേശാനന്ദയും തമ്മിൽ അവിഹിതബന്ധമുണ്ടെന്നു പറയാനും ആവശ്യപ്പെട്ടു. വീട്ടുകാരെ കാണാൻ അനുവദിച്ചതുമില്ല. അയ്യപ്പദാസ്, മനോജ് മുരളി, അജിത് കുമാർ എന്നിവർ ചേർന്നുള്ള പദ്ധതിയാണെന്നു പിന്നീടാണ് മനസ്സിലായത്. മജിസ്ട്രേറ്റിനു നൽകിയ രഹസ്യമൊഴിയിലും കഥ ആവർത്തിക്കാൻ നിർബന്ധിച്ചെന്നും കത്തിൽ പറയുന്നു.