പാലക്കാട് കോച്ച് ഫാക്ടറി ഹരിയാനയിലെ സോനെപേട്ടിലെക്ക് മാറ്റാൻ നീക്കം. നൂറ്റി അറുപത്തിയൊന്ന് ഏക്കറിൽ അറുനൂറു കോടി രൂപ ചെലവിലാണ് കോച്ച് ഫാക്ടറി നിർമിക്കുക. കേരളത്തെ അവഗണിക്കുന്ന റയിൽവേയുടെ നീക്കത്തിനെതിരെ രാഷ്ടീയത്തിനതീതമായി ശബ്ദിക്കണമെന്ന് എം.ബി.രാജേഷ് എം.പി. ആവശ്യപ്പെട്ടു.
2008 ഫെബ്രുവരി 25 ന് കേന്ദ്രറയില്‍വേ മന്ത്രി ലാലുപ്രസാദ് യാദവ് ബജറ്റിലൂടെ പ്രഖ്യാപിച്ചതാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി. 2012 ഫെബ്രുവരി 21 ന് ശിലാസ്ഥാപനവും നടന്നു.
ശിലയിട്ടതൊഴിച്ചാൽ നാളിതുവരെ മിണ്ടാതിരുന്ന റെയിൽവേയാണിപ്പോൾ ഹരിയാനയിൽ പുതിയ കോച്ചു ഫാക്ടറിക്ക് തുടക്കമിടുന്നത്. സോനപേട്ടിലെ ബാർഹി വ്യവസായ മേഖലയിൽ 600 കോടി രൂപ ചെലവിലാണ് കോച്ച് ഫാക്ടറി നിർമാണം. 161.48 ഏക്കർ ഭൂമി പദ്ധതിക്കായി റെയിൽവെ മന്ത്രാലയത്തിന് പാട്ടത്തിന് കൈമാറും. 500 മുതൽ 700 വരെ കോച്ചുകളാണ് പ്രതിവർഷം നിർമിക്കുക. ഹരിയാന മുഖ്യമന്ത്രിയും പദ്ധതിക്ക് പച്ചക്കൊടിവീശിയെന്നാണ് വിവരം. അതേസമയം കഞ്ചിക്കോട് മേഖലയിൽ സംസ്ഥാന സർക്കാർ റയിൽവേയ്ക്ക് കൈമാറിയ 230.10 ഏക്കര്‍ സ്ഥലം കാടുകയറി കിടക്കുമ്പോഴാണ് ഹരിയാനയിലെ പദ്ധതിയെന്ന് ശ്രദ്ധേയം. പദ്ധതി നടപ്പാക്കാൻ സ്വകാര്യപങ്കാളിയെ കിട്ടിയില്ലെന്നായിരുന്നു റയൽവേയുടെ വാദം. എന്നാൽ എംബി രാജേഷ് എംപി ഇടപെട്ട് െപാതുമേഖലാ സ്ഥാപനമായ സെയിലിനെ പങ്കാളിയാക്കാൻ നീക്കം നടത്തിയെങ്കിലും കേന്ദ്രം താൽപര്യമെടുത്തില്ല. കേരളത്തോടുളള വഞ്ചന പൊറുക്കാനാവില്ലെന്നും രാഷ്ട്രീയത്തിനതീതമായി ചെറുക്കണമെന്നും എംബി രാജേഷ് എംബി ആവശ്യപ്പെട്ടു.