പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കൊച്ചി നഗരം കനത്ത പൊലീസ് ബന്തവസിൽ. ഡിജിപി ടി.പി. സെൻകുമാർ നേരിട്ടെത്തി സുരക്ഷാ നടപടികളുടെ നിയന്ത്രണം ഏറ്റെടുത്തു. സ്റ്റേഡിയം അടക്കം വേദികൾ വൈകിട്ടോടെ എസ്പിജി ഏറ്റെടുക്കും
ഡിജിപി, ഇന്റലിജൻസ് എഡിജിപി, ഐജിമാർ. കൂടാതെ സമീപ ജില്ലലകളി നിന്നെല്ലാമുള്ള 18 എസ്പിമാർ, 40 ഡിവൈഎസ്പിമാർ... പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇത്ര വലിയ സുരക്ഷാ സന്നാഹം ഇതാദ്യയമാണ്. കലൂർ സ്റ്റേഡിയത്തിലെ പ്രധാന വേദിയിലും പ്രധാനമന്ത്രി യാത്ര ചെയ്യുന്ന മെട്രോ റൂട്ടുകളിലും മാത്രമല്ല, നഗരത്തിലെ ഉയർന്ന കെട്ടിടങ്ങളുടെയെല്ലാം മുകളിൽ വരെ പൊലീസ് സാന്നിധ്യമുണ്ടാകും. കേന്ദ്ര ഏജൻസികളുടെ അടക്കം രഹസ്യ പൊലീസുകാരുടെ വൻനിര മഫ്തിയിലും നഗരത്തിലെമ്പാടും ഉണ്ടാകും.
കൂടാതെ കൊച്ചിയുടെ തീരത്തെയാകെ വലയം ചെയ്ത് നാവിക സേനയും. ഇങ്ങനെ ഓരോ ചുമതലയിലേക്കും നിയോഗിക്കപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെയെല്ലാം വിളിച്ചുചേർത്ത് വിപുലമായ യോഗം രാവിലെ ടൗൺ ഹാളിൽ നടന്നു.പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ പ്രധാന വേദി, അദ്ദേഹം യാത്ര ചെയ്യുന്ന മെട്രോ കോച്ചുകൾ തുടങ്ങിയവയുടെ സുരക്ഷാ നിയന്ത്രണം വൈകിട്ടോടെ എസ്പിജി സംഘം ഏറ്റെടുക്കും.