അടിമാലി∙ ആനച്ചാലിന് സമീപം നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് മരത്തിലിടിച്ചുനിന്നു. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്കു പരുക്ക്. ഡ്രൈവറുടെ മനസാന്നിധ്യമാണു വൻ ദുരന്തം ഒഴിവാക്കിയത്. ബസ് ഡ്രൈവർ രാജകുമാരി കുളപ്പാറച്ചാൽ മാറാച്ചേരിൽ ഷിജു എം. മാത്യു (38), എൻആർ സിറ്റി തണ്ടേൽ സുനീഷ അനൂപ് (27), രാജാക്കാട് പുത്തൻപുരയ്ക്കൽ വത്സലൻ തോമസ് (60) എന്നിവർക്കാണു പരുക്കേറ്റത്.
എതിരെ വന്ന കെഎസ്ആർടിസിക്ക് സൈഡ് കൊടുക്കുമ്പോഴാണു കൊടുംവളവിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവർ അറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഇടിച്ചു നിർത്താനുള്ള ശ്രമത്തിനിടെ ഹോട്ടൽ പ്രവർത്തിക്കുന്ന കെട്ടിടം ഭാഗികമായി തകർന്നു. പിന്നീട് വൈദ്യുതി ട്രാൻസ്ഫോമറിൽ ഉരസി അടുത്തുള്ള ഈട്ടി മരത്തിൽ ഇടിപ്പിച്ചാണ് ബസ് നിർത്തിയത്.
ഇന്നലെ പുലർച്ചെ 5.30നായിരുന്നു അപകടം. രാജകുമാരിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന മൂന്നാർ സബ് ഡിപ്പോയിൽ നിന്നുള്ള വേണാട് ബസാണ് അപകടത്തിൽപ്പെട്ടത്. ഒൻപതു യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ആനച്ചാൽ ശങ്കുപടിക്കു സമീപം ഇറക്കത്തോടുകൂടിയ കൊടും വളവിലെത്തിയപ്പോൾ എറണാകുളത്തുനിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് സൈഡ് കൊടുത്തപ്പോഴാണു വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവർ അറിഞ്ഞത്.
തുടർന്ന് റോഡിന് സമീപത്തുള്ള കാർ പാർക്കിങ് സ്ഥലത്ത് വാഹനം ഇടിച്ചു നിർത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെന്ന് ഡ്രൈവർ പറഞ്ഞു. ഇതോടെ വീണ്ടും റോഡിലേക്കെത്തിയ വാഹനം റോഡരികിലുള്ള വലിയപറമ്പിൽ സാംസണിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ മുൻഭാഗം ഇടിച്ചു തകർത്ത് എതിർവശത്തേക്ക് തിരിഞ്ഞു. ഇതോടെ നൂറ് അടിയോളം ആഴത്തിലുള്ള കൊക്കയിലേക്ക് പതിക്കുമെന്ന സാഹചര്യം മുന്നിൽ കണ്ട് ഇവിടെയുള്ള വൈദ്യുതി ട്രാൻസ്ഫോമറിന് സമീപം നിൽക്കുന്ന ഈട്ടിമരത്തിൽ ഇടിപ്പിച്ച് വാഹനം നിർത്താനായതാണ് ദുരന്തം ഒഴിവായത്.
എതിരെവന്ന ബസിലെ ഡ്രൈവർ അപകടം കണ്ടതോടെ വാഹനം നിർത്തി ഇതിൽ നിന്നുള്ള യാത്രക്കാരും ജീവനക്കാരും ബഹളം കേട്ടെത്തിയ നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പരുക്കേറ്റ സനൂഷ രാജഗിരിയിലെ സ്വകാര്യ ആശുപത്രിയിലും, വത്സലൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലും ഡ്രൈവർ ഷിജു അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.