ആരോഗ്യ രംഗത്ത് ആശങ്ക പടർത്തി പനിമരണങ്ങൾ കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഇന്ന് മൂന്നുവയസുകാരന്‍ ഉള്‍പ്പെടെ എട്ടു പേര്‍ പനിബാധിച്ചു മരിച്ചു. ഇതില്‍ അഞ്ചുമരണവും തിരുവനനന്തപുരം ജില്ലയിലാണ്. ഈ വർഷം പകർച്ച വ്യാധികൾ ബാധിച്ച് മരിച്ചവരുടെ എണ്ണം 115 ആയി.
കാട്ടാക്കട തൂങ്ങാംപാറ സ്വദേശി അഭിനാഥാണ് മരിച്ച മൂന്നുവയസുകാരന്‍. കാട്ടാക്കട സ്വദേശി തന്നെയായ രമേശ്, കരകുളം സ്വദേശി മണിയന്‍, വള്ളക്കടവ് സ്വദേശി നിസാര്‍ എന്നിവരാണ് തിരുവനന്തപുരം ജില്ലയില്‍ മരിച്ച മറ്റുള്ളവര്‍. കവടിയാർ സ്വദേശി സോമന്‍ പേരൂർക്കട ആശുപത്രിയിൽ ഒപിയിൽ ക്യൂ നിൽക്കുമ്പോൾ കുഴഞ്ഞു വീണും മരിച്ചു. ഇദ്ദേഹത്തിന്റേതും പനി മരണമെന്ന് സംശയിക്കുന്നു. മുഹമ്മ സ്വദേശി ആശ, കൈനകരി സ്വദേശി സുഗുണന്‍ എന്നിവരാണ് ആലപ്പുഴ ജില്ലയില്‍ മരിച്ചത്. മലപ്പുറം തിരൂർ സ്വദേശി വിജേഷും പനി ചികില്‍സയ്ക്കിടെ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചലവ്യാധിമൂലം മരിച്ചവരുടെ എണ്ണം 115 ആയി ഉയർന്നു.
ഡങ്കിപ്പനിയാണ് കൂടുതൽ ആശങ്കയുയർത്തുന്നത്. ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ള തിരുവനന്തപുരം ജില്ലയിൽ സ്വകാര്യ സർക്കാർ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. മറ്റു അസുഖക്കാർക്കൊപ്പം കിടത്തി ഡെങ്കിപ്പനി ബാധിതരെ ചികിൽസിക്കുന്നത് രോഗവ്യാപനത്തിനും വഴി വയ്ക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും കൃത്യമായി നടക്കുന്നുവെന്ന് അധികൃതർ പറയുമ്പോഴും അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നു ഉയരുന്ന പനി മരണങ്ങൾ.