കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്തി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഒാഫീസിന്റെ അറിയിപ്പ് മുഖ്യമന്ത്രിയുടെ ഒാഫീസിൽ കിട്ടി. കൊച്ചിമെട്രോ എം.ഡി. എലിയാസ് ജോർജും വേദിയിലുണ്ടാവും. അതേ സമയം മെട്രോയുടെ ഉദ്ഘാടനത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും സ്ഥലം എം.എൽ.എ പി.ടി.തോമസിനെയും ഉൾപ്പെടുത്താത്തത് പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.
മെട്രോ ഉത്ഘാടന വേദിയിൽ നിന്ന് ഡിഎംആർസി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരനെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും സ്ഥലം എം.എൽ.എ പി.ടി.തോമസിനെയും ഒഴിവാക്കിയത് വിവാദമായിരുന്നു. ഇത് ശ്രദ്ധയിൽ പെടുത്തി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കുകയായിരുന്നു. തുടർന്നാണ് പിഎംഒ തീരുമാനം മാറ്റിയത്. പ്രതിപക്ഷ നേതാവിനും ഇ.ശ്രീധരനും ചടങ്ങിൽ പങ്കെടുക്കാം. എന്നാൽ സ്ഥലം എം.എൽഎക്ക് വേദിയിൽ ഇടം നൽകിയിട്ടില്ല. നേരത്തെ കൊച്ചി മേയറുൾപ്പെടെ 17 പേരുടെ പട്ടികയാണ് മുഖ്യമന്ത്രിയുടെ ഒാഫീസ് നൽകിയിരുന്നത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് ഇത് വെട്ടിച്ചുരുക്കി. പ്രധാനമന്ത്രി, ഗവർണ്ണർ, മുഖ്യമന്ത്രി , കേന്ദ്ര നഗരവികസന മന്ത്രി എന്നിവരെ മാത്രം ഉൾപ്പെടുത്തി ക്ഷണക്കത്തും തയ്യാറാക്കി. പരാതിയില്ലെന്നും ക്ഷണിച്ചാൽ ചടങ്ങിൽപങ്കെടുക്കുമെന്നാണ് ഇ.ശ്രീധരന്റെ നിലപാട്.
ക്ഷണിക്കേണ്ടവരുടെ പട്ടിക തയാറാക്കുന്നതില്‍പ്രധാനമന്ത്രിയുടെ ഓഫിസിന് ജാഗ്രത കുറവുണ്ടായെന്ന് കെ.വി.തോമസ് എംപി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഒാഫീസിന്റെ പുതിയ തീരുമാനം മുഖ്യമന്ത്രിയുടെ ഒാഫീസിന് ലഭിക്കും മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ കമ്മനം രാജശേഖരൻ അത് വെളിപ്പെടുത്തയതും വിവാദമായിട്ടുണ്ട്.