തിരുവനന്തപുരം∙ സർക്കാർ തീർത്ത പത്മവ്യൂഹത്തിൽ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാർ. വിരമിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, പ്രതികൂല ഉത്തരവുകളിലൂടെയും റിപ്പോർട്ടുകളിലൂടെയും സർക്കാരും ഉദ്യോഗസ്ഥരും അദ്ദേഹത്തെ വളയുകയാണ്. ഏറ്റവും ഒടുവിൽ, സെൻകുമാറിന്റെ വിശ്വസ്തനായി വർഷങ്ങളായി ഒപ്പം ജോലിചെയ്തിരുന്ന ഗ്രേഡ് എഎസ്ഐ അനിൽകുമാറിനെ അന്ത്യശാസനം നൽകി മടക്കിവിട്ടപ്പോൾ വലതു കൈ ഛേദിക്കപ്പെട്ടതിനു തുല്യമായി കാര്യങ്ങൾ. സുപ്രീം കോടതിവരെ നീണ്ട നിയമപോരാട്ടത്തിലൂടെ അർഹതപ്പെട്ട കസേരയിൽ മടങ്ങിയത്തുമ്പോൾത്തന്നെ സർക്കാരിന്റെ കണ്ണിലെ മാറാത്ത കരടായി സെൻകുമാർ.
സർക്കാരിൽ നിന്ന് ഇത്രയും പകപോക്കൽ പക്ഷേ അദ്ദേഹം പ്രതീക്ഷിച്ചില്ല. ആദ്യം സുപ്രീം കോടതി വിധിയെ ചോദ്യംചെയ്ത സർക്കാർ, തുടർന്ന് അടി കിട്ടിയപ്പോഴാണു പിഴയും കെട്ടിവച്ചു സെൻകുമാറിനു നിയമനം നൽകിയത്. പക്ഷേ, മേയ് ആറിന് അദ്ദേഹം ചുമതലയേൽക്കും മുൻപേ മുൻകരുതലുകൾ സ്വീകരിച്ചു. നൂറോളം ഡിവൈഎസ്പിമാരെ അടിയന്തരമായി മാറ്റി. പൊലീസ് ആസ്ഥാനത്തു തങ്ങളുടെ വിശ്വസ്തരായ എഡിജിപി: ടോമിൻ തച്ചങ്കരി, ഐജി ബൽറാം കുമാർ ഉപാധ്യായ, എഐജിമാർ എന്നിവരെ നിയമിച്ചതു സർക്കാർ പലതും മുന്നിൽ കണ്ടായിരുന്നു.