തലശേരിയിലെ എൻ. ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ തുടരന്വേഷണമില്ല. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറിന്റെ ഹര്‍ജി കൊച്ചി സി.ബി.ഐ കോടതി തളളി. സി.ബി.ഐ അന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടാക്കാട്ടാൻ പര്യാപ്തമല്ല പുതിയ തെളിവുകളെന്നും ഫസലിന്റെ ഭാര്യ, സി.ബി.ഐ അന്വേഷണത്തിലും കുറ്റപത്രത്തിലും പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
തലശേരി ഫസൽ വധക്കേസിൽ ആർ.എസ്.എസ്. പ്രവര്‍ത്തകനായ സുബീഷിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിൻറെ സഹോദരൻ അബ്ദുൾ സത്താർ സിബിഐ കോടതിയെ സമീപിച്ചത്. താനടങ്ങുന്ന നാലംഗ സംഘമാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന് സുബീഷ് വെളിപ്പെടുത്തുന്ന ദൃശ്യങ്ങളും ശബ്ദരേഖയും കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് തുടരന്വേഷണത്തിന് ആവശ്യമായ തെളിവുകളോ കാരണമോ ഇല്ല എന്ന വ്യക്തമാക്കി സിബിഐ കോടതി ഹർജി തള്ളിയത്.
ഇപ്പോൾ ഹാജരാക്കിയ കാര്യങ്ങൾ സിബിഐ അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടാൻ പര്യാപ്തമല്ല. ഫസലിൻറെ ഭാര്യ സിബിഐയുടെ അന്വേഷണത്തിലും കണ്ടെത്തലിലും പരാതി ഉന്നയിച്ചിട്ടില്ല. മൊഴിയെടുക്കാനായി മര്‍ദിച്ചെന്ന സുബിഷിന്റെ പരാതി മനുഷ്യാവകാശ കമ്മിഷനും കോടതിക്കും മുന്നിലുണ്ട്. അന്വേഷണ ഏജൻസി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ തുടരന്വേഷണത്തിന് ഈ കോടതിക്ക് ഉത്തരവിടാനാവില്ലെന്നും സിബിഐ കോടതി വ്യക്തമാക്കി .എന്നാൽ സിബിഐ കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിച്ചിക്കാനാണ് ഹർജിക്കാരുടെ തീരുമാനം.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ മുറിവുകളും മൊഴിയും യോജിക്കാത്തത് , കൊലപാതകം നടന്ന സമയത്തിലെ വ്യത്യാസം, ഉപയോഗിച്ച ആയുധം സംബന്ധിച്ച വൈരുധ്യം എന്നിവയുടെ ശാസ്ത്രീയ തെളിവുകൾ സിബിഐ ഹാജരാക്കിയതും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയുണ്ട്.