ക്ാനാനായ കത്തോലിക്ക സമൂഹത്തിന്റ നായകനും കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പുമായ മാർ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു. എണ്‍പത്തിയെട്ടാം വയസിലാണ് അന്ത്യം. 2006ല്‍ അതിരൂപതാ ഭരണനിർവഹണ ദൗത്യത്തിൽനിന്നു വിരമിച്ചു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.
സത്യത്തിന് സാക്ഷ്യം നില്‍ക്കുക, സത്യത്തിലും സ്നേഹത്തിലും എന്ന വചനങ്ങള്‍ ജീവിതത്തില്‍ സ്വീകരിച്ച്, സഭയ്ക്കും സമൂഹത്തിനും നന്മയുടെ മാത്രമല്ല നേട്ടങ്ങളുടെയും വഴിയിലൂടെ നയിച്ച ഇടയനാണ് മാര്‍ കുര്യാക്കോസ് കുന്നശേരി. മലബാറിലേക്കും പിന്നീട് വിദേശരാജ്യങ്ങളിലേക്കും സഭ വളരുന്നതിന് അദ്ദേഹം കാരണമായി. രൂപതയിൽ വൃദ്ധസദനങ്ങളും അനാഥമന്ദിരങ്ങളും ബാലഭവനുകളും അദ്ദേഹത്തിന്റെ കാലത്ത് നിര്‍മിക്കപ്പെട്ടു. കാരിത്താസ് കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ട് , ഹാർട്ട്‌കെയർ യൂണിറ്റ് എന്നിവയും അദ്ദേഹത്തിന്റെ ആതുര ശുശ്രൂഷാരംഗത്തെ സംഭാവനകളാണ്. ക്‌നാനായ രൂപതയെ അതിരൂപതയാക്കുന്നതിൽ നിർണായകമായ പങ്ക് മാർ കുന്നശ്ശേരി വഹിച്ചു. എക്യുമെനിക്കൽ പ്രസ്‌ഥാനങ്ങളുടെ മുന്നണിയിലും ആർച്ചുബിഷപുണ്ടായിരുന്നു.
സിറോ മലബാർ സഭയിൽ പ്രതിസന്ധികൾ ഉണ്ടായ ഘട്ടങ്ങളിലെല്ലാം അദ്ദേഹം മധ്യവർത്തിയായി 1928 സെപ്‌റ്റംബർ 11ന് കടുത്തുരുത്തി കുന്നശ്ശേരിൽ ജോസഫ് -അന്നമ്മ ദമ്പതികളുടെ മകനായാണ് ജനനം. ആലുവാ മംഗലപ്പുഴ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്താ കോളജിലുമായി വൈദികപഠനം പൂർത്തിയാക്കി. 1955ല്‍ വൈദികപട്ടം സ്വീകരിച്ചു. റോമിലെ ഊർബൻ, ലാറ്ററൻ യൂണിവേഴ്‌സിറ്റികളില്‍ നിന്നു ദൈവശാസ്‌ത്രത്തിലും കാനൻ നിയമത്തിലും ഉന്നത ബിരുദങ്ങളും ഡോക്‌ടറേറ്റും നേടി. തിരുഹൃദയക്കുന്ന് മൈനർ സെമിനാരിയുടെ റെക്‌ടറായി പ്രവർത്തിക്കുമ്പോഴാണ് 1967ല്‍ കോട്ടയം രൂപതയുടെ പിൻതുടർച്ചാവകാശത്തോടു കൂടിയ സഹായ മെത്രാനായി നിയമിക്കുന്നത്. 1968 ഫെബ്രുവരി 24ന് മെത്രാനായി. 2005 മേയില്‍ കോട്ടയം അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പും.