കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കി.തൃക്കാക്കര എം.എൽ.എ പി. ടി. തോമസ് , KMRL എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവര്‍ക്കും വേദിയില്‍ സ്ഥാനമില്ല. സംസ്ഥാനം നൽകിയ 17 പേരുടെ പട്ടിക സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഏഴാക്കി ചുരുക്കിയത്. വേദിയില്‍ സ്ഥാനം ലഭിക്കാത്തതില്‍ പരാതിയില്ലെന്നും ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്നും ഇ. ശ്രീധരന്‍ പ്രതികരിച്ചു
മെട്രോയുടെ ഉദ്ഘാടന വേദിയിൽ ഇരിക്കുന്നതിനായി 17 പേരുടേയും അതിൽ പത്ത് പേർക്ക് പ്രസംഗിക്കുന്നതിനുള്ള അനുമതിയും ആവശ്യപ്പെട്ടുള്ള പട്ടികയാണ് സംസ്ഥാനം പ്രധാനമന്ത്രിയുടെ ഒാഫിസിന് കൈമാറിയത്. എന്നാൽ എസ്.പി.ജി നടത്തിയ സുരക്ഷാപരിശോധനകൾക്കൊടുവിൽ അത് ഏഴായി ചുരുങ്ങി. മെട്രോ നിർമാണത്തിന് ചുക്കാൻ പിടിച്ച ഇ. ശ്രീധരൻ , പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരൊന്നും ഉദ്ഘാടന വേദിയിൽ ഉണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡി, ഗവർണർ പി. സദാശിവം, കേന്ദ്രമന്ത്രി വെങ്കയ്യനായിഡു, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.വി.തോമസ് എം.പി, മേയർ സൗമിനി ജയിൻ, ഗതാഗതമന്ത്രി തോമസ് ചാണ്ടി എന്നിവർ മാത്രമാണ് ഉദ്ഘാടന വേദിയിൽ ഉണ്ടാക്കുക. കെഎംആർഎൽ തയാറാക്കിയ ഉദ്ഘാടന ക്ഷണകത്തിൽ പ്രധാനമന്ത്രി, ഗവർണർ, കേന്ദ്രമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ പേരുകൾ മാത്രമാണുള്ളത്. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നും പരാതിയൊന്നുമില്ലെന്നും മെട്രോമാൻ ഇ. ശ്രീധരൻ പ്രതികരിച്ചു.
കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കിയത് അവഹേളനമാണെന്ന് പി.ടി. തോമസ് എം.എൽ.എ പ്രതികരിച്ചു. 2012 സെപ്തംബർ 13ന് മെട്രോയുടെ നിർമാണോദ്ഘാടനം നിർവഹിച്ചത് പ്രധാമന്ത്രിയായിരുന്നു മൻമോഹൻ സിങ്ങായിരുന്നു. ജനപ്രതിനിധികളടക്കം യാതൊരുവിധ സുരക്ഷാപ്രശ്നങ്ങളും ഇല്ലാതെ അന്ന് വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം ഇരിപ്പിടം ഉറപ്പാക്കിയിരുന്നു.