ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തിൽ ‘മുഖ്യമന്ത്രി’യുടെ ഓഫിസും! കേരളത്തിൽ സർക്കാരുണ്ടാക്കാനുള്ള പാർട്ടിയുടെ ആഗ്രഹവും ലക്ഷ്യവും പ്രതിഫലിക്കുന്നതാണു മുഖ്യമന്ത്രിയുടെ ഓഫിസ് കൂടി ഉൾപ്പെടുത്തിയുള്ള കെട്ടിട രൂപരേഖ.
ദേശീയ അധ്യക്ഷൻ അമിത് ഷാ ആണ് ഒരാഴ്ച മുമ്പു തറക്കല്ലിട്ടത്. തമ്പാനൂർ അരിസ്റ്റോ ജംക്‌ഷനിലെ ആസ്ഥാന മന്ദിരമായ മാരാർജി സ്മൃതിഭവൻ പൊളിച്ചാണ് അവിടെ പുതിയ കെട്ടിടം നിർമിക്കുന്നത്. ഭൂമിക്കു താഴെ രണ്ടു നിലകളടക്കം ഏഴുനില ഉണ്ടായിരിക്കും. ഒന്നാം നിലയിലാണു സംസ്ഥാന പ്രസിഡന്റിന്റെയും മുഖ്യമന്ത്രിയുടെയും ഓഫിസ്. പാർട്ടി ആസ്ഥാനത്തെത്തുമ്പോൾ ‘മുഖ്യമന്ത്രി’ക്കു വിശ്രമിക്കാനും ചർച്ച നടത്താനും വേണ്ടിയാണത്രേ ഈ ഓഫിസ്. തറക്കല്ലിട്ടതു പുതിയ സർക്കാരിനു വേണ്ടിക്കൂടിയാണെന്നും ഷാ ഓർമിപ്പിച്ചു.
പാർലമെന്റ് തിരഞ്ഞെടുപ്പ് തൊട്ടടുത്ത ലക്ഷ്യമാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പു കൂടി കണ്ടു പ്രവർത്തിക്കണമെന്നും നിർദേശിച്ചാണ് അമിത് ഷാ മടങ്ങിയത്. കേരളത്തിലെ ഒരുക്കങ്ങളിൽ അദ്ദേഹത്തിനു തൃപ്തിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങൾ മാത്രം കേന്ദ്രീകരിക്കുന്ന രീതി വേണ്ടെന്നാണു പുതിയ നിർദേശം. അങ്ങനെ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിട്ട് അവിടെ ജയിച്ചോ എന്ന ചോദ്യമാണു കേന്ദ്ര നേതൃത്വത്തിന്റേത്. 20 മണ്ഡലങ്ങളിലും ആഞ്ഞു പ്രവർത്തിച്ചാലേ പിന്നീടു നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് അവ പാകപ്പെടൂ എന്നു നയം.