പാനമയെന്ന കൊച്ചു രാജ്യത്തു റജിസ്റ്റർ ചെയ്ത 8,600 കപ്പലുകളിൽ ഒന്നു മാത്രമാണു ചാവക്കാട് തീരത്തു കഴിഞ്ഞ ദിവസം ബോട്ടിൽ ഇടിച്ചു രണ്ടു മൽസ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ ‘അംബർ എൽ’. അമേരിക്കയിൽ 3400, ചൈനയിൽ 3700 എന്നിങ്ങനെയാണു കപ്പലുകളുടെ റജിസ്ട്രേഷൻ. ഇക്കാര്യത്തിൽ പാനമയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്തുള്ളത് ആഫ്രിക്കൻ രാജ്യമായ ലൈബീരിയയാണ്. തൊട്ടുപിന്നിൽ മാർഷൽ ഐലൻഡ്സ്, ഹോങ്കോങ്, സിംഗപ്പൂർ എന്നിവയാണ്.
30 ലക്ഷം ജനസംഖ്യയുള്ള പാനമയെന്ന ചെറിയ രാജ്യം ഇത്രയധികം കപ്പൽ കമ്പനികളെ ആകർഷിക്കുന്നതെങ്ങനെ ? ചെറിയ കാര്യങ്ങളായി തോന്നാം, പക്ഷേ, അവയെല്ലാം കപ്പലോട്ട മേഖലയിൽ ഏറെ പ്രധാനപ്പെട്ടതാണ്. രാജ്യാന്തര കപ്പൽ പാതകളിൽ യാത്ര ചെയ്യുന്ന ഓരോ കപ്പലും ഏതെങ്കിലും ഒരു രാജ്യത്തു റജിസ്റ്റർ ചെയ്യണമെന്നതാണു രാജ്യാന്തര നിയമം. കമ്പനിയുടെ ഓഫിസ് ആസ്ഥാനമുറപ്പിച്ച രാജ്യത്തുതന്നെ വേണമെന്നില്ല. റജിസ്റ്റർ ചെയ്യുന്ന രാജ്യത്തിന്റെ പതാകയാവും കപ്പലിൽ കാണുക.
പാനമയിലേക്കു കപ്പലുടമകളെ ആകർഷിക്കുന്ന ഘടകങ്ങൾ:
∙ റജിസ്ട്രേഷൻ താരതമ്യേന എളുപ്പം. ഓൺലൈനായും ചെയ്യാം.
∙ ഓപ്പൺ റജിസ്ട്രി ആയതിനാൽ ആർക്കും റജിസ്ട്രേഷൻ സാധ്യമാണ്.
∙ വിദേശത്തു നിന്നുള്ള കപ്പലുടമകൾ വരുമാന നികുതി നൽകേണ്ടതില്ല.
∙ കുറഞ്ഞ കൂലിക്കു ജോലിക്കാരെ കിട്ടും.
∙ കപ്പൽ ജീവനക്കാരുടെ നിയമന വ്യവസ്ഥകളിൽ വെള്ളം ചേർക്കാൻ ബുദ്ധിമുട്ടില്ല.
∙ സുരക്ഷാ മാനദണ്ഡങ്ങൾ അയവുള്ളതാണ്.
∙ പരിശോധനകൾ കർശനമല്ല.
സുരക്ഷാ പരിശോധനകൾ കർശനമല്ല എന്നതുകൊണ്ടുതന്നെ പാനമ റജിസ്ട്രേഷനുള്ള കപ്പലുകളാണ് അപകടത്തിൽപ്പെടുന്നതിൽ കൂടുതൽ. അപകടമുണ്ടാക്കുന്നവയിലും അവതന്നെ മുൻപിൽ. ‘അംബർ എൽ’ സുരക്ഷാ പരിശോധനയിൽ യുഎസിൽ പിടിക്കപ്പെട്ടതാണ്. ഗതിനിയന്ത്രണ സംവിധാനത്തിൽത്തന്നെ കുഴപ്പങ്ങളുണ്ടെന്നു റിപ്പോർട്ടുണ്ടായിരുന്നു. കപ്പൽ നിയന്ത്രിക്കുന്ന പരമപ്രധാനമായ ജോലി ചെയ്യുന്ന ഫസ്റ്റ് ഓഫിസറാകാൻ ഒരാളെ യോഗ്യനാക്കുന്ന സർട്ടിഫിക്കറ്റ് നാലായിരം യുഎസ് ഡോളർ കൊടുത്താൽ പാനമയിൽ കിട്ടും. തട്ടിപ്പിനു വേറെ ഉദാഹരണം വേണോ?