തിരഞ്ഞെടുപ്പ് കേസിനെ മറികടക്കാൻ മഞ്ചേശ്വരം എം.എൽ.എ രാജിക്കൊരുങ്ങുന്നുവെന്ന വാർത്ത തള്ളി മുസ്്ലിം ലീഗ്. ഇപ്പോൾ നടക്കുന്നത് ബി.ജെ.പിയുടെ ഗീബൽസിയൻ പ്രചാരണം മാത്രമാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഒരു കാരണവശാലും രാജിയില്ലന്ന് പി.ബി അബ്ദുല്‍ റസാക്ക് എം.എൽ.എയും പ്രഖ്യാപിച്ചു.
വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് മഞ്ചേശ്വരത്ത് നിന്നും മുസ്്ലിം ലീഗ് സ്ഥാനാർഥിയായിരുന്ന പി.ബി അബ്ദുറസാക്ക് കഴിഞ്ഞ തവണ നിയമസഭയിലേക്ക് എത്തിയത്. അതും വെറും 87 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മാത്രം. ഇതോടെ എതിരാളിയായിരുന്ന ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ മണ്ഡലത്തിൽ വ്യാപക കള്ളവോട്ടുകൾ നടന്നുവെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു. വോട്ട് ചെയ്തതിൽ ഇരുപത് പേർ അന്നേ ദിവസം വിദേശത്തായിരുന്നുവെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് അബ്ദുറസാക്ക് രാജിക്കൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമായത്. ബി.ജെ.പി പ്രാചാരണം മാത്രമണിതെന്നാണ് ലീഗിന്റെ പ്രതികരണം
ഒരു കാരണവശാലും രാജിയില‌്ലെന്ന് പി.ബി അബ്ദുറസാക്കും പ്രഖ്യാപിച്ചു. ഹൈക്കോടതി വിധിക്ക് ശേഷം തുടർനടപടികൾ മതിയെന്നാണ് ലീഗ് നേതൃത്വം എം.എൽ.എക്ക് നൽകിയിരിക്കുന്ന നിർദേശം