കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ടു വിവാദങ്ങളും തർക്കങ്ങളും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിലാണ് 1982 ബാച്ച് ഐഎഎസ് ഓഫിസറും അഡീ.ചീഫ് സെക്രട്ടറിയുമായിരുന്ന ഏലിയാസ് ജോർജ് 2012 ഓഗസ്റ്റ് 20നു കൊച്ചി മെട്രോ എംഡിയായി ചുമതലയേൽക്കുന്നത്. കെഎംആർഎൽ (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) എംഡിയായി ചുമതലയേൽക്കുമ്പോൾ കെഎംആർഎല്ലും ഡിഎംആർസി (ഡൽഹി മെട്രോ റെയിൽ കോർപറേഷൻ) യുമായുള്ള ബന്ധം മികച്ചതായിരുന്നില്ല. തർക്കങ്ങളെത്തുടർന്നു കൊച്ചി മെട്രോ പദ്ധതി നടക്കുമോയെന്നു പോലും ഒരു ഘട്ടത്തിൽ ആശങ്കയുണ്ടായി. എന്നാൽ, കൊച്ചി മെട്രോയ്ക്കായി ഡിഎംആർസിയും ശ്രീധരനുമെത്തി. മെട്രോ യാഥാർഥ്യമായി. ഇരു സ്ഥാപനങ്ങൾക്കുമിടയിലെ പ്രശ്നപരിഹാരത്തിനു മുൻകൈ എടുത്തത് ഏലിയാസ് ജോർജാണ്. ഈ മാസം 17നു കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കേ മെട്രോയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ഏലിയാസ് ജോർജ് മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
∙ കൊച്ചി മെട്രോ പദ്ധതി യാഥാർഥ്യമാകുമ്പോൾ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ എന്തൊക്കെയാണ്? കൊച്ചി നഗരത്തിൽ മെട്രോ എന്തൊക്കെ മാറ്റം കൊണ്ടുവരുമെന്നാണു പ്രതീക്ഷിക്കുന്നത്?
മെട്രോ വന്നു കഴിഞ്ഞാൽ ഒരു സിറ്റിയിലെ ഗതാഗത സംവിധാനം മൊത്തത്തിൽ മാറും. അതുകൊണ്ടാണു നഗരങ്ങൾ മെട്രോയിലേക്കു പോകുന്നത്. ഇപ്പോൾ കൊച്ചി കഴിഞ്ഞാൽ രാജ്യത്തെ ഇരുപതു നഗരങ്ങൾ മെട്രോയ്ക്കായി ക്യൂവിലാണ്. ഇന്ത്യൻ നഗരങ്ങളുടെ പ്രശ്നമെന്താണെന്നു വച്ചാൽ പൊതുവേ സ്വന്തം വാഹനങ്ങൾക്കാണു മുൻഗണന കൊടുക്കുന്നത്. അതായതു കാറുകൾക്കൊക്കെ. യൂറോപ്പിലാണെങ്കിൽ നഗരത്തിൽ സഞ്ചരിക്കാൻ ജനങ്ങൾ തിരഞ്ഞെടുക്കുന്നതു പൊതുഗതാഗത സംവിധാനങ്ങളെയാണ്. മെട്രോയും ബസുകളുമൊക്കെ. ഇന്ത്യയിൽ ഇപ്പോഴും പൊതുഗതാഗത സംവിധാനം വികസിച്ചിട്ടില്ല. അതുകൊണ്ടു കാറുമായി ബന്ധപ്പെട്ട ഗതാഗതമാണു നടക്കുന്നത്. കൊച്ചിയിൽ തന്നെ 50 ശതമാനം ആളുകളും ബസുകളിലാണു പോകുന്നത്. പക്ഷേ, വാഹനത്തിന്റെ എണ്ണമെടുത്താൽ ബസുകൾ നാലുശതമാനമേ വരൂ. വല്ലാത്ത കണക്കാണിത്.
മെട്രോ വരുന്നതോടെ ഈ കാഴ്ചപ്പാട് മാറ്റിയെടുക്കാൻ കഴിയും. ഇപ്പോൾ കാർ ഉപയോഗിക്കുന്നവർ, അഞ്ചു ട്രാഫിക് സിഗ്നലുകളിൽ കുരുങ്ങുക്കിടക്കുന്നവർ അവരെയെല്ലാം പൊതുഗതാഗത സംവിധാനത്തിലേക്കു കൊണ്ടുവരാനാണു ഞങ്ങളുടെ ശ്രമം. അതു ചെയ്യണമെങ്കിൽ ഒരുപാടു സംവിധാനങ്ങൾ ഉണ്ടാക്കി കൊടുക്കണം. ഈ മെട്രോയും ബസും ബോട്ടുമെല്ലാം ഒറ്റ സംവിധാനമായി പ്രവർത്തിക്കണം. പൊതുവായ ടിക്കറ്റിങ്ങും സമയക്രമവും വേണം. ഒരുമിച്ച് എല്ലാം പ്രവർത്തിക്കണം. ഒരു ബസ് എവിടെയാണു നിൽക്കുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം ഫോണിൽ അറിയാൻ കഴിയണം. ബസിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. ആയിരംപേർ ബസിൽ തൂങ്ങികിടക്കുന്നതൊക്കെ മാറി ജനങ്ങൾക്കു സൗകര്യമുള്ള പൊതുഗതാഗത സംവിധാനം വന്നു കഴിഞ്ഞാൽ, ഞങ്ങളുടെ കണക്കുകൂട്ടൽ അനുസരിച്ച് നഗരത്തിൽ സഞ്ചരിക്കുന്ന കൊച്ചിക്കാരെല്ലാം പൊതുഗതാഗത സംവിധാനത്തിലേക്കു മാറും.
അതിനുവേണ്ടി നമ്മൾ പലതും ചെയ്യുന്നുണ്ട്. മെട്രോയ്ക്കകത്തു വൈഫൈ കൊടുക്കാൻ പോകുകയാണ്. ഫ്രീ വൈഫൈ ബസുകളിലേക്കും വ്യാപിപ്പിക്കും. ബോട്ടുകളിലുമുണ്ടാകും. ഇതൊക്കെ വന്നു കഴിഞ്ഞാൽ ആളുകൾ ഇതിന്റെ ഗുണം താനേ കാണുകയും നഗരത്തിനുള്ളിൽ സഞ്ചരിക്കാൻ കാറുപേക്ഷിച്ച് മെട്രോയിലേക്കു മാറുകയും ചെയ്യും. എങ്കിൽ മാത്രമേ മെട്രോയ്ക്കായി ചെലവാക്കുന്ന 8,000 കോടിയോളം രൂപയ്ക്കു മൂല്യമുണ്ടാകൂ. ജനങ്ങളുടെ കാഴ്ചപ്പാടും മാറണം. അതാണു നമ്മൾ നേരിടുന്ന ഒരു വെല്ലുവിളി. മെട്രോ ഉണ്ടാക്കുന്നതിനെക്കുറിച്ചു പ്രത്യേകിച്ചു പറയേണ്ടതില്ല. അതെല്ലാവരും ചെയ്യുന്നതാണ്. ഈ മാറ്റം നഗരത്തിൽ വന്നാലേ മെട്രോയിലെ നിക്ഷേപം വിജയിക്കൂ.
∙ മെച്ചപ്പെട്ട ഗതാഗത സംവിധാനത്തിനുപരിയായി, കേരളത്തിൽ വികസന പദ്ധതികൾ ഒന്നും നടക്കില്ല അല്ലെങ്കിൽ എന്തു തുടങ്ങിയാലും വിവാദം എന്ന കാഴ്ചപ്പാടിന്റെ, തെറ്റായ തൊഴിൽ സംസ്കാരത്തിന്റെ മാറ്റം കൂടിയല്ലേ മെട്രോ?
അതെന്താണെന്നുവച്ചാൽ മെട്രോയ്ക്ക് ഒരു വ്യത്യസ്തമായ സംസ്കാരമുണ്ട്. പെട്ടെന്നു ചെയ്യേണ്ട കരാറുകളാണ്. വലിയ കരാറുകാരുണ്ട്. അങ്ങനെ എല്ലാം ഒത്തൊരുമിച്ചു വന്നു. പിന്നെ പത്തഞ്ഞൂറുപേരുടെ സ്ഥലം ഏറ്റെടുക്കേണ്ടിവന്നു. ഈ പദ്ധതിയെ സംബന്ധിച്ച് ഒരു വിശ്വാസം കൊച്ചിക്കാർക്കുണ്ടായിരുന്നു. അതുകൊണ്ട് ആരും തടയാനായി വന്നില്ല. എല്ലാവരും സഹകരിച്ചു. ഭൂമി പോകുന്നവർക്കെല്ലാം വലിയ ദുരന്തമാണു സാധാരണ ഉണ്ടാകുന്നത്. നഗരത്തിലെ കണ്ണായ സ്ഥലം പോകുന്നു. പക്ഷേ, ജനങ്ങളെല്ലാം, ഒന്നു രണ്ടുപേരൊഴിച്ച് എല്ലാവരും, സഹകരിച്ചു.
ഡിഎംആർസിക്കായിരുന്നല്ലോ പദ്ധതിയുടെ ചുമതല. അവർക്ക് ഒരു പ്രത്യേക പ്രവർത്തന സംസ്കാരമുണ്ട്. എല്ലാം ഒത്തൊരുമിച്ചു വന്നു. ഞാൻ എപ്പോഴും പറയും, മെട്രോയ്ക്ക് ഒരു പത്തിരുപത് സ്റ്റേക്ക് ഹോൾഡേഴ്സ് ഉണ്ട്. ജില്ലാ ഭരണകൂടം, സംസ്ഥാന–കേന്ദ്ര സർക്കാരുകൾ, ഡിഎംആർസി, റെയിൽവേ... എല്ലാവരും ഒരുമിച്ചായിരുന്നു. കൊച്ചിക്കാരുടെ പ്രതീക്ഷയും മെട്രോ വരണമെന്ന വിശ്വാസവും കൂടിഒരുമിച്ചു വന്നപ്പോൾ തടസങ്ങളെല്ലാം മാറി. മാധ്യമങ്ങളും വളരെ സഹായിച്ചു. ഇതുവരെ പോസിറ്റീവായ പിന്തുണയാണ്. സാധാരണ ഒരു പദ്ധതി വന്നാൽ എന്തെങ്കിലും ആരോപണവുമായി വരും. അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല.
∙ ഉദ്ഘാടനത്തിനു ക്ഷണിച്ചില്ലെന്നാണു സ്ഥലം എംഎൽഎ പരാതിപ്പെട്ടത്. നിയമസഭയിലും വിഷയം ഉയർന്നു വന്നു?
അതൊക്കെ ചെറിയ കാര്യമല്ലേ. ഞാൻ അവരോടു ചോദിച്ചു, ഈ അഞ്ചു വർഷമായിട്ടു നിങ്ങൾക്ക് ഈ ആരോപണമേ കിട്ടിയുള്ളോ എന്ന്.
∙ പൊതുഗതാഗത സംവിധാനം ലാഭത്തിന്റെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തേണ്ട ഒന്നല്ല. പക്ഷേ, 8000 കോടി രൂപ ചെലവുള്ള മെട്രോ ലാഭത്തിലായില്ലെങ്കിൽ ഇത്തരം വലിയ പദ്ധതികളുടെ കടന്നുവരവിനെ അതു ബാധിക്കില്ലേ? സർക്കാരിനും ബാധ്യതയാകില്ലേ?
ലോകത്തിലുള്ള ഇരുന്നൂറു മെട്രോകളിൽ ലാഭം ഉണ്ടാക്കുന്നത് ആറോ ഏഴോ എണ്ണമാണ്. അതും വലിയ ട്രാഫിക്കുള്ള കിഴക്കൻ ഭാഗത്തുള്ള മെട്രോകളാണ്. പിന്നെ ഹോങ്കോങ് മെട്രോ ലാഭം ഉണ്ടാക്കുന്നുണ്ട്. അവർ സ്റ്റേഷനിലെല്ലാം ബഹുനിലക്കെട്ടിടങ്ങളുണ്ടാക്കി വാടകയ്ക്കു കൊടുക്കുകയാണ്. അങ്ങനെ ബദലായിട്ടുള്ള വരുമാന മാർഗങ്ങളുണ്ട്. പക്ഷേ, ഇപ്പോൾ സാമ്പത്തിക ലാഭ നഷ്ട കണക്കുകൾ അല്ല മെട്രോകൾ നോക്കുന്നത്. നഗരത്തിലുള്ള ഇക്കണോമിക് വൈബ്രൻസി കൂടും. നിക്ഷേപം വരും. ടൂറിസം രംഗത്ത് ഉണർവുണ്ടാകും. ആളുകളുടെ ജീവിതം സുരക്ഷിതമാകും. സ്ത്രീകളുടേയും കുട്ടികളുടേയും ഗതാഗത സൗകര്യം മെച്ചപ്പെടും. രാത്രികാലങ്ങൾ ഞങ്ങൾ സ്ത്രീകൾക്കുവേണ്ടി വാർത്തെടുക്കുകയാണ്. മെട്രോ വന്നുകഴിഞ്ഞാൽ അവർക്കു സിനിമ കണ്ടിട്ടു സുരക്ഷിതമായി തിരിച്ചുവരാം. അവരുടെ സമയം വർധിക്കുകയാണ്. ഇങ്ങനെയുള്ള ഗുണങ്ങൾ കണ്ടുകൊണ്ടാണു നഗരങ്ങൾ മെട്രോയിലേക്കു പോകുന്നത്. മാത്രമല്ല, മെട്രോ വന്നു കഴിഞ്ഞാൽ ആ നഗരത്തിനു ഒരു ലോകനിലവാരം വരും. ഇക്കണോമിക് റിട്ടേൺസ് കൂടുതലാണ്. ഫിനാഷ്യൽ റിട്ടേൺ നോക്കിയിട്ടു കാര്യമില്ല.
∙ മെട്രോ ചാർജ് കൂടുതലാണെന്ന് ഒരു ആക്ഷേപം നിലനിൽക്കുന്നുണ്ട്. ടിക്കറ്റ് നിരക്ക് ഉയർന്നു നിന്നാൽ ജനങ്ങൾ മെട്രോയെ ആശ്രയിക്കുമോ?
അങ്ങനെ ഉണ്ടെന്നു തോന്നുന്നില്ല. കാറിൽ പോകുന്ന ചെലവു നോക്കുമ്പോൾ ആളുകൾ മെട്രോയിലേക്കു വരും എന്നാണു പ്രതീക്ഷ. ഒരു പരീക്ഷണാടിസ്ഥാനത്തിലെങ്കിലും ജനങ്ങൾ ഒരു മാസം കാർ വീട്ടിലിട്ടു മെട്രോയിലേക്കു വരണം.
∙മെട്രോയിലേക്ക് ആളു കയറണമെങ്കിൽ സ്റ്റേഷനുകളിൽ കൂടുതൽ പാർക്കിങ് സൗകര്യം വേണം. ഇപ്പോഴുള്ള സൗകര്യങ്ങൾ മതിയാകുമോ?
ഞങ്ങളുടെ പ്രതീക്ഷ, മെട്രോ വന്നുകഴിഞ്ഞാൽ അതിലേക്കു പോകുന്നതു തന്നെ ബസിലോ ഷെയർ ടാക്സിയിലോ ആയിരിക്കും. സ്വന്തം കാർ മെട്രോ സ്റ്റേഷനു താഴെ കൊണ്ടിടേണ്ട ആവശ്യം തന്നെ വരില്ലെന്നാണു കണക്കുകൂട്ടൽ. ഞങ്ങൾ കൂടുതൽ ബസുകൾ പ്ലാൻ ചെയ്യുന്നുണ്ട്. കാക്കനാട് എക്സ്റ്റൻഷൻ പ്രോജക്ടിന്റെ ഭാഗമായി കെഎംആർഎല്ലിനു തന്നെ ബസുകൾ വാങ്ങിക്കാനുള്ള പദ്ധതിയുണ്ട്. അതെല്ലാം വന്നാൽ മെട്രോയുടെ പൂർണ രീതിയിലുള്ള അനുഭവം നമുക്കു കൊടുക്കാൻ സാധിക്കും.
∙ മെട്രോയുടെ സുഗമമായ മുന്നേറ്റത്തിന് എന്തൊക്കെ തരത്തിലുള്ള അനുബന്ധവികസനമാണ് ലക്ഷ്യമിടുന്നത്?
ഒരുപാടു റിയൽ എസ്റ്റേറ്റ് പദ്ധതികൾ ഞങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. കാക്കനാടു തന്നെ ഒരു റിയാലിറ്റി പ്രോജക്ട് ചെയ്യുന്നുണ്ട്. മെട്രോ സ്റ്റേഷനോട് അനുബന്ധിച്ചു നിരവധി സൗകര്യങ്ങൾ കൊടുക്കാൻ ആലോചിക്കുന്നുണ്ട്. പിന്നെ ഞങ്ങൾ പ്ലാൻ ചെയ്യുന്നത് ക്ലിക്ക് ആൻഡ് കലക്ട് സംവിധാനമാണ്. ഇന്റർനെറ്റ് വഴി സാധനങ്ങൾ തിരഞ്ഞെടുത്താൽ സ്റ്റേഷനിൽ കൊണ്ടു കൊടുക്കുന്ന സംവിധാനം. സ്ത്രീകളൊക്കെ ജോലി കഴിഞ്ഞു വീട്ടിൽ പോകുമ്പോൾ, ഫോണിലൂടെ വീട്ടുസാധനങ്ങൾക്ക് ഓർഡർ കൊടുത്താൽ അവരിറങ്ങുന്ന മെട്രോ സ്റ്റേഷനിൽനിന്ന് അതു ശേഖരിച്ചു വീട്ടിലേക്കു കൊണ്ടുപോകാൻ കഴിയും. ഇങ്ങനെയുള്ള വാണിജ്യ പ്രവർത്തനങ്ങളും കെഎംആർഎൽ പ്ലാൻ ചെയ്യുന്നുണ്ട്.
∙ ജനത്തിരക്കുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ച പാതകളാണു മെട്രോയുടെ വിജയത്തിൽ നിർണായകമായ ഘടകങ്ങളിലൊന്ന്. ഇപ്പോഴത്തെ മെട്രോ പാത ആലുവ–പാലാരിവട്ടമാണ്. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലേക്കു മെട്രോ എത്തുന്നില്ല. എയർപോർട്ടിലേക്കും മെട്രോ പാതയില്ല?
എയർപോർട്ട് മെട്രോ പ്ലാനിലുണ്ട്. മൂന്നാം ഘട്ടത്തിൽ അതൊക്കെ വരുന്നുണ്ട്. അത്യാവശ്യമായി ചെയ്യേണ്ടതു തൃപ്പൂണിത്തുറയിലേക്കുള്ള എക്സ്റ്റെൻഷനാണ്. അതിന്റെ ജോലി ഉടനെ തുടങ്ങുമെന്നു പ്രതീക്ഷിക്കുന്നു. കൊച്ചി നഗരം തുടങ്ങുന്നത് അങ്കമാലിയിൽനിന്നാണ്. അവിടേക്കുള്ള എക്സ്റ്റൻഷന്റെ വിശദമായ പദ്ധതി നിർദേശമൊക്കെ തയാറാക്കിയിട്ടുണ്ട്. പക്ഷേ, ഇതൊന്നു കഴിഞ്ഞാലേ അതെല്ലാം ചെയ്യാൻ കഴിയൂ. തീർച്ചയായും ചെയ്യും.
∙ കൊച്ചി മെട്രോയുടെ പ്രവർത്തനത്തിൽനിന്നു ലഭിച്ച പാഠം എന്താണ്?
കേരളത്തിൽ ഒരു പദ്ധതി തുടങ്ങുന്നതു വലിയ വെല്ലുവിളിയാണ്. തുടക്കത്തിൽ എനിക്കും അങ്ങനെ തോന്നിയിരുന്നില്ല. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ പൂർത്തിയായ മെട്രോ കൊച്ചിയാണ്. ഇനിയുള്ള മെട്രോകൾ കൂടുതൽ വേഗത്തിൽ ചെയ്യുമായിരിക്കും. ഏറ്റവും മികച്ച കോച്ചുകൾ, ട്രെയിനുകൾ, സ്റ്റേഷനുകൾ ഇതെല്ലാം കൊച്ചി മെട്രോയുടെ പ്രത്യേകതയാണ്. കുറെയെല്ലാം ഭാഗ്യം കൂടിയാണ്.