കൊച്ചിയില്‍ ബോട്ടിലിടിച്ച് രണ്ട് തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ പാനമ കപ്പലിന്റെ രേഖകള്‍ പിടിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പുറംകടലില്‍ നങ്കൂരമിട്ട കപ്പലിൽ കേന്ദ്ര ഷിപ്പിങ് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അപകടത്തിൽ കാണാതായ തൊഴിലാളിക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്.
അപകടത്തിൽ മരിച്ച ബോട്ട് ജീവനക്കാരൻ ആൻറണിയുടെ ഭാര്യ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് കപ്പലിന്റെ രേഖകൾ പിടിച്ചെടുക്കാൻ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കപ്പലിന്റെ ഉടമകൾക്ക് നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചു. പാനമയിൽ റജിസ്റ്റർ ചെയ്ത ആംബർ എന്ന കപ്പൽ തന്നെയാണ് അപകടമുണ്ടാക്കിയതെന്ന് സ്ഥിരീകരിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഷിപ്പിങ് മന്ത്രാലയ ഉദ്യോഗസ്ഥർ കപ്പലിൽ പരിശോധന നടത്തി.
കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് പുറമേ,നാവിക സേന,തീരസംരക്ഷണ സേന,ഇമിഗ്രേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ഇൻഷുറൻസ് കമ്പനി അധികൃതരും സംഘത്തിലുണ്ടായിരുന്നു. തീരത്തു നിന്ന് ഏഴ് നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന കപ്പലിന്റെ യാത്രാ രേഖകളും മറ്റ് സാങ്കേതിക വിവരങ്ങളും സംഘം പരിശോധിച്ചു. ഈ സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടർ നടപടികൾ. അപകടത്തില്‍ കാണാതായ അസം സ്വദേശിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.