അപകടത്തിന് കാരണമായ വിദേശ ചരക്കു കപ്പൽ ആംബർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി ഡി സി പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് കപ്പൽ കസ്റ്റഡിയിലെടുത്തത്. എന്നാൽ കൊച്ചി തുറമുഖ അധികൃതർ അനുവാദം നൽകാത്തതിനാൽ കപ്പൽ ഇപ്പോഴും തീരത്തേക്ക് കൊണ്ടുവരാനായിട്ടില്ല.
മൽസ്യതൊഴിലാളി സംഘടനകളുടെ ഭാഗത്തു നിന്ന് കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് കപ്പൽ കസ്റ്റഡിയിലെടുക്കാൻ പൊലീസ് നിർബന്ധിതരായത്. അപകടത്തിനു കാരണമായത് വിദേശ കപ്പൽ ആണെന്നതിനാൽ രാജ്യാന്തര നിയമങ്ങൾ കൂടി പരിഗണിച്ചാവും തുടർ നടപടികൾ. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താവും കപ്പലിന്റെ ക്യാപ്റ്റനെതിരെ കേസ് ചുമത്തുന്നതടക്കമുള്ള കാര്യങ്ങളിലെ അന്തിമ തീരുമാനം.
കേന്ദ്രാനുമതി കിട്ടിയാൽ നരഹത്യയ്ക്കുള്ള കേസാകും ചുമത്തുക. കപ്പൽ രാജ്യാന്തര സമുദ്ര നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അപകടത്തിനു കാരണമായ കപ്പലിലെ ജീവനക്കാർക്കെതിരെ കേസെടുക്കുന്നതിനൊപ്പം മരിച്ച മൽസ്യ തൊഴിലാളികളുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ശക്തമാണ്.