ജീവനക്കാർ സർവീസ് സംബന്ധമായ വിഷയങ്ങളിൽ നേരിട്ട് കോടതിയെ സമീപിക്കുന്നത് വിലക്കി വൈദ്യുതി ബോർഡിന്റെ സർക്കുലർ. ബോർഡിലെ ത്രിതലസംവിധനം പ്രയോജനപ്പെടുത്തി തർക്കങ്ങൾ പരിഹരിക്കണമെന്നും കോടതിയിൽ പോയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമാണ് മുന്നറിയിപ്പ്. നടപടി ഭയന്ന് ഈ സർക്കുലറിനോട് പ്രതികരിക്കാൻ ജീവനക്കാരും വിസമ്മതിക്കുകയാണ്. കെഎസ് ഇബിയിൽ ഫലത്തിൽ അടിയന്തിരാവസ്ഥയ്ക്ക് സമമാണ് കാര്യങ്ങൾ. സർവീസ് വിഷയങ്ങളിലടക്കം ജീവനക്കാർക്ക് ബോർഡുമായുള്ള തർക്കങ്ങൾ തീർക്കാൻ ഇനി ആഭ്യന്തരസംവിധാനങ്ങൾ ഉപയോഗിക്കണം.
അതല്ലാതെ നേരിട്ട് കോടതിയെ സമീപിച്ചാൽ അച്ചടക്കത്തിന്റെ വാൾ തലയ്ക്കുമേലുണ്ടെന്ന് ജീവക്കാർ മനസിലാക്കണമെന്നാണ് ഒാർമപ്പെടുത്തൽ. ലൈൻമാൻമുതൽ ചീഫ് എൻജിനീയർ വരെയുള്ളവർ ഈ ആഭ്യന്തര തർക്ക പരിഹാര സംവിധാനം ഉപയോഗിക്കണം.അതല്ലാതെ കോടതിയിൽ പോയാൽ വകുപ്പ് തല നടപടിയെടുക്കും. ഒരോ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരും സമപിക്കേണ്ട തർക്ക പരിഹാര സംവിധാനങ്ങളുടെ വിശദാംശങ്ങളും ഉത്തരവിലുണ്ട്. ജീവനക്കാർ സർവീസ് സംബന്ധമായകാര്യങ്ങൾക്ക് കോടതിയെ സമീപിക്കുന്നത് അധകസാമ്പത്തിക ബാധ്യതയുണ്ടാക്കുന്നെന്നാണ് ബോർഡിന്റെ വിശദീകരണം.
മാത്രമല്ല നിലവിലെ സംവിധാനത്തിൽ പലകാര്യങ്ങളിലും തൃപ്തികരമായ വിശദീകരണം നൽകാൻ ബോർഡിന് സാധിക്കുന്നില്ലെ. ഒട്ടേറെ വിഷയങ്ങളിൽ കോടതിയലക്ഷ്യനടപടികളും നേരിടേണ്ടിവരുന്നു.കോടതി വ്യവഹാരങ്ങൾ ബോർഡിന് സ്വന്തം നിലയിൽ നേരിടാനാകാത്തസഹചര്യത്തിലാണ് ജീവനക്കാർ കോടതിയിൽ പോകരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ നടപടി ഭയന്ന് പ്രതികരിക്കാൻ ജീവനക്കാർ തയ്യാറായിട്ടില്ല. എന്നാൽ ചിലയൂണിയിനുകൾ ഈ സർക്കുലർ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.