കുമരകം ∙ കേരള സദ്യയുടെ രുചിയിൽ മനം മയങ്ങി, കേരള കലാരൂപങ്ങൾ ഹൃദയത്തിലേറ്റി മുതിർന്ന ബിജെപി നേതാവ് എൽ.കെ.അഡ്വാനി ഇന്നു കുമരകത്തുനിന്നു മടങ്ങും. സ്വകാര്യ സന്ദർശനത്തിനെത്തിയ അഡ്വാനിക്കും കുടുംബാംഗങ്ങൾക്കും കുമരകത്തെ കോക്കനട്ട് ലഗൂൺ റിസോർട്ടിൽ ഇന്നലെ ഉച്ചയ്ക്കു കേരള തനിമയുള്ള സദ്യയായിരുന്നു ഒരുക്കിയിരുന്നത്. മകൾ പ്രതിഭ കേരളീയ വേഷമായ സെറ്റ് സാരിയുടുത്താണു ഭക്ഷണം കഴിക്കാനെത്തിയത്. മറ്റു കുടുംബാംഗങ്ങളിൽ ചിലരും സെറ്റ് സാരി തന്നെ ഉടുത്തു.
കോക്കനട്ട് ലഗൂണിന്റെ റസ്റ്ററന്റിൽ ഇല നിരത്തി പപ്പടവും അവിയലും സാമ്പാറും പച്ചടിയും ഉൾപ്പെടെ എല്ലാ വിഭവങ്ങളും കൂട്ടിയായിരുന്നു ഊണ്. ഊണിനുശേഷം മധുരമൂറുന്ന പാലടപ്രഥമനും അഡ്വാനി ആസ്വദിച്ചു. കേരളീയ വിഭവങ്ങളുടെ രുചി ഏറെ ഇഷ്ടപ്പെട്ടെന്നായിരുന്നു ഊണിനു ശേഷം അഡ്വാനിയുടെ പ്രതികരണം.
പ്രഭാത ഭക്ഷണത്തിനുശേഷം അഡ്വാനിക്കും കുടുംബാംഗങ്ങൾക്കുമായി തിരുവാതിരകളി ഒരുക്കിയിരുന്നു. ഇതിനിടയിൽ ഹോട്ടലിൽ മരം നടാനും സമയം കണ്ടെത്തി. ഹോട്ടൽ ജനറൽ മാനേജർ ജി.ശംഭു കൈമാറിയ രക്തചന്ദനമാണു നട്ടത്.
ഊണു കഴിഞ്ഞ് ഓട്ടൻ തുള്ളലും ആസ്വദിച്ച ശേഷമാണ് അദ്ദേഹം വിശ്രമത്തിനു പോയത്. ബുധനാഴ്ച വൈകിട്ടാണ് അഡ്വാനി കുമരകം കോക്കനട്ട് ലഗൂണിലെത്തിയത്. വ്യാഴാഴ്ച പൂർണ വിശ്രമത്തിലായിരുന്നു. വെള്ളിയാഴ്ച വഞ്ചിവീട്ടിൽ കായൽ യാത്ര നടത്തി. ഇന്നു രാവിലെ അദ്ദേഹം മടങ്ങും.