കൊല്ലം ചവറ കെ.എം.എം.എല്ലിലെ ആസിഡ് മാലിന്യത്തിന്റെ ദുരിതമനുഭവിക്കുന്നവരുടെ ഭൂമി ഏറ്റെടുക്കുന്നതിൽ സർക്കാർ വിവേചനം കാണിക്കുന്നതായി ആരോപണം. അർഹരായവരെ ഒഴിവാക്കിയാണ് സ്ഥലമേറ്റെടുക്കുന്നതെന്നാണ് പരാതി ഉയരുന്നത്.
കെ.എം.എം.എല്ലിൽ നിന്ന് പുറത്തുവിടുന്ന ആസിഡ് മാലിന്യം ചവറയിലെ ഒരു പ്രദേശത്തെ കുടിവെള്ളത്തെപോലും മലിനമാക്കിയിട്ട് കാലമേറെയായി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് 89 ഏക്കർ സ്ഥലം ഏറ്റെടുക്കുമെന്ന് 2006ൽ സർക്കാർ പ്രഖ്യാപിച്ചെങ്കിലും 36 ഏക്കർമാത്രമാണ് ഏറ്റെടുത്തത്. ബാക്കി സ്ഥലം കൂടെ ഏറ്റെടുക്കാൻ ഇപ്പോഴത്തെ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും അർഹരായ പലരും ഒഴിവാക്കപ്പെട്ടുവെന്നാണ് പരാതി.
നിലവിൽ ഏറ്റെടുക്കാൻ തീരുമാനിച്ച സ്ഥലത്തിന് പുറമേ പന്മന ക്ഷേത്രത്തോട് ചേര്‍ന്നുള്ള 90 ഏക്കർ സ്ഥലത്താണ് ജനങ്ങൾ കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഈഭൂമി കൂടി സർക്കാർ ഏറ്റെടുക്കണമെന്നാണ് ആവശ്യം.